കൊച്ചി: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സിഐ വി.എസ്. നവാസിനെ കാണാനില്ലെന്നു പരാതി.
നവാസിന്റെ ഭാര്യയാണു പോലീസിൽ പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണു ഭാര്യയുടെ പരാതി.
മേലുദ്യോഗസ്ഥരും നവാസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു.
വ്യാഴാഴ്ച രാത്രി സ്റ്റേഷനിൽ എത്തിയ നവാസ് തന്റെ ഒദ്യോഗിക ഫോണ് നന്പറിന്റെ സിം കാർഡ് ഊരി കീഴുദ്യോഗസ്ഥനു നൽകിയശേഷമാണ് അപ്രത്യക്ഷമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചു മാരാരിക്കുളം സർക്കിളിൽനിന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് നവാസ് എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്കു നവാസിനെ സ്ഥലംമാറ്റിയിരുന്നു.
ഇന്നലെ മട്ടാഞ്ചേരി സിഐ ആയി ചുമതലയേൽക്കേണ്ടിയിരുന്നുവെങ്കിലും നവാസ് റിപ്പോർട്ട് ചെയ്തില്ല. നവാസിനെ കണ്ടെത്താൻ ഗൗരവമായി അന്വേഷണം നടത്തുമെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചു.
സിഐയെ കാണാതായി; പരാതിയുമായി ഭാര്യ
01:07 AM Jun 14, 2019 | Deepika.com