പുത്തൻകുരിശ്: കട്ടച്ചിറ പള്ളി ഉൾപ്പെടെ പ്രശ്നബാധിത ആരാധനാലയങ്ങളിൽ യാക്കോബായ വിശ്വാസികൾ അനുഭവിക്കുന്ന ദുരിതം സർക്കാരിന്റെയും കോടതിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നു യാക്കോബായ സുറിയാനി സഭാ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്. ചർച്ച് ആക്ട് സംബന്ധിച്ചു തുടർപഠനം നടത്താനും സുന്നഹദോസ് തീരുമാനിച്ചു.
സഭാ കേസിൽ ക്രൈസ്തവ വിരുദ്ധവും മനുഷ്യത്വരഹിതവുമായ നിലപാടുകൾ പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്നുകാണിക്കും. സുപ്രീം കോടതിയിൽ സഭാ കേസുകൾ യോജിപ്പിക്കുന്നതിനു ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി. ലീഗൽ സെല്ലിന്റെ വർക്കിംഗ് ചെയർമാനായി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു.
1934ലെ ഭരണഘടനയുടെ ആദ്യത്തെ യഥാർഥപ്രതി ഹാജരാക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇതു വ്യാജരേഖയായി പരിഗണിക്കത്തക്കവിധം നിയമനടപടി സജീവമാക്കും.
സഭാദിന പിരിവുകൾ ഭദ്രാസന ആസ്ഥാനത്തെത്തി മെത്രാപ്പോലീത്തൻ സമിതി ഏറ്റുവാങ്ങും. സഭയുടെ വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകൾ അതേനിലയിൽത്തന്നെ സഭയുടെ സ്ഥാപനങ്ങളായി നിലനിർത്തും. ആവശ്യമെങ്കിൽ ട്രസ്റ്റിന്റെ ഭരണഘടന ഭേദഗതി നടത്തും. സഭയുടെ വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റുമാരായി കുര്യാക്കോസ് മാർ ക്ലിമീസ് (സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ), മാത്യൂസ് മാർ അന്തിമോസ് (സണ്‍ഡേ സ്കൂൾ അസോസിയേഷൻ), ഏലിയാസ് മാർ അത്താനാസിയോസ് (മർത്തമറിയം വനിതാസമാജം), പൗലോസ് മാർ ഐറേനിയോസ് (വിദ്യാർഥിപ്രസ്ഥാനം) എന്നിവരെ തെരഞ്ഞെടുത്തു.
യാക്കോബായ വിശ്വാസികളുടെ ദുരിതം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും
12:50 AM Jun 14, 2019 | Deepika.com