തൃശൂർ: പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർ അന്ത രിച്ചു. തൃശൂർ പൂരം പഞ്ചവാദ്യ പ്രമാണിയും തിമില വിദ്വാനുമാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 67 വയസായിരുന്നു. കൊടകര കാവിൽമാരാത്ത് ശാന്ത മാരസ്യാരാണ് ഭാര്യ. മക്കൾ: കലാമണ്ഡലം ഹരീഷ്, കല, ധന്യ. മരുമക്കൾ: തായമ്പക കലാകാരി നന്ദിനി വർമ, സുനിൽ.
മൃതദേഹം ഇന്നു രാവിലെ ഒമ്പതിന് കൊടകര കാവിൽ എൻഎസ്എസ് കരയോഗം ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. 12 ന് ജന്മനാടായ അന്നമനടയിലേക്കു കൊണ്ടുപോകും.
12.30ന് അന്നമനട പഞ്ചായത്ത് സ്മൃതിമണ്ഡപത്തിൽ പൊതുദർശനത്തിനു വച്ചശേഷം ഒരുമണിയോടെ തിരുവില്വാമല പാമ്പാടി ഐവർമഠത്തിലേക്ക് കൊണ്ടുപോകും. 3.30ന് സംസ്കാരം.
പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ദീർഘനാൾ തൃശൂർ പൂരം മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ മേളപ്രമാണിയായിരുന്നു. തൃശൂർ പൂരത്തിൽ നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തിൽവരവിന്റെ പ്രമാണിയാവുകയും ചെയ്തു. 2003ൽ ആണ് മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ആദ്യമായി പ്രമാണികത്വം വഹിച്ചത്. ആദ്യമായി പൂരത്തിനു കൊട്ടുന്നത് 1972ൽ 20-ാം വയസിലും.
അന്നമനട പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി മാരാസ്യാരുടെയും തോട്ടുപുറത്ത് രാമൻനായരുടെയും മകനായി 1952ലാണ് ജനനം. 13-ാം വയസിൽ കലാമണ്ഡലത്തിൽ ചേർന്നു. പതിനേഴാം വയസിൽ പഠനം പൂർത്തിയാക്കി. പിൽക്കാലത്തു കലാമണ്ഡലത്തിൽ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലത്ത് നിരവധി വാദ്യപരിഷ്കാരങ്ങളും കൊണ്ടുവന്നിരുന്നു. തിമിലപഠന പാഠ്യപദ്ധതി പരിഷ്കരിച്ചതും പരമേശ്വര മാരാരാണ്.
സംസ്ഥാനസർക്കാരിന്റെ വാദ്യകലാകാരൻമാർക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂർ പുരസ്കാരം ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അന്നമനട പരമേശ്വരമാരാർ അന്തരിച്ചു
01:11 AM Jun 13, 2019 | Deepika.com