തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്ത് ശതമാനം സംവരണത്തിനായി മെഡിക്കൽ സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കു സർക്കാർ നൽകിയ അനുമതി പിൻവലിച്ചു. ചൊവ്വാഴ്ച ഇറക്കിയ ഉത്തരവാണു വിവാദമായതോടെ ഇന്നലെ പിൻവലിച്ചത്. സർക്കാർ മെഡിക്കൽ കോളജുകൾക്കു മാത്രമേ സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂവെന്ന് മെഡിക്കൽ കൗണ്‍സിൽ വ്യക്തമാക്കിയതോടെയാണ് ഉത്തരവ് പിൻവലിക്കേണ്ടിവന്നത്.
ന്യൂനപക്ഷപദവിയുള്ള മെഡിക്കൽ കോളജുകളെ ഒഴിവാക്കി മറ്റു സ്വാശ്രയ മെഡിക്കൽ കോളജുകൾക്കു മാത്രം സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാനുള്ള ഉത്തരവായിരുന്നു ആദ്യം സർക്കാർ ഇറക്കിയത്. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പരമാവധി 25 സീറ്റ് വരെ വർധനയ്ക്കായായിരുന്നു മെഡിക്കൽ കൗണ്‍സിൽ അപേക്ഷ ക്ഷണിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും ഇന്നലെയുമായി 22 സ്വാശ്രയ മെഡിക്കൽ കോളജുകൾക്കായിരുന്നു അനുമതി നല്‍കിയത്. മെഡിക്കൽ കൗണ്‍സിലിന്റെയും ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം ഇല്ലാത്ത രണ്ടു കോളജുകൾ വരെ ഇതിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ കഴിഞ്ഞ മാസം മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെ പ്രവേശനത്തിനായി പുറപ്പെടുവിച്ച സർക്കുലർ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സീറ്റ് വർധനവിന് അപേക്ഷിക്കാൻ സർക്കാർ മെഡിക്കൽ കോളജുകൾക്കു മാത്രമേ അനുമതിയുള്ളുവെന്ന് ഈ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് സീറ്റു വർധനവിനായി അപേക്ഷിക്കാൻ അനുമതിപത്രം നല്‍കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചത്.സർക്കാർ മെഡിക്കൽ കോളജുകൾക്ക് മാത്രമേ സീറ്റ് വർധനയ്ക്ക് അനുമതിയുള്ളൂവെന്നും ഇക്കാര്യത്തിൽ ആക്ഷേപമുണ്ടെങ്കിൽ മെഡിക്കൽ കൗണ്‍സിലിനു പരാതി നല്‍കാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
സീറ്റ് വർധന സർക്കാർ മെഡിക്കൽ കോളജുകൾക്കു മാത്രം
01:11 AM Jun 13, 2019 | Deepika.com