വൈപ്പിൻ: മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം നിലവിൽ വന്നിട്ടും തീരമണയാതെ ചട്ടം ലംഘിച്ച് കടലിൽ മത്സ്യബന്ധനം നടത്തിയ നാലു തമിഴ്നാട് ബോട്ടുകൾ മത്സ്യങ്ങൾ സഹിതം ഫിഷറീസ് വകുപ്പ് പിടികൂടി. തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇൻഫാൻ ദാസ്, ലൂർദ്മാതാ, തഹോവ നിസി എന്നീ ബോട്ടുകളാണ് പിടിയിലായത്.
ഒന്‍പതിന് അർധരാത്രിയോടെ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടും കടലിൽ മത്സ്യബന്ധനം തുടർന്ന് ബോട്ടുകൾ 11നു കൊച്ചി തുറമുഖം വഴി ഹാർബറിലേക്ക് കയറാനായി വരുന്ന വഴിയിൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ജോയ്സ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ടിലെ നാലും അഞ്ചും വകുപ്പുകൾ പ്രകാരം കേസെടുത്തശേഷം ബോട്ടുകളിൽ ഉണ്ടായിരുന്ന മത്സ്യങ്ങൾ ലേലത്തിൽ വിറ്റു. മത്സ്യം വിറ്റുകിട്ടിയ 2.65 ലക്ഷം രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി.
ബോട്ടുകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയതിനെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ ടി. സജി ഒരോ ബോട്ടിനും 2.5 ലക്ഷം രൂപ വീതം പിഴചുമത്തി. പട്രോളിംഗ് സംഘത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ രാജീവ്കുമാർ, എസ്ഐ പ്രശാന്ത് ക്ലിന്റ്, ഫോർമാൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, പ്രഹ്ലാദൻ, ഫൈസൽ, ബിനോയ്, സുബീഷ് എന്നിവരും ഉണ്ടായിരുന്നു.
ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് ബോട്ടുകൾ പിടികൂടി
12:11 AM Jun 13, 2019 | Deepika.com