തലശേരി: വടകര മണ്ഡലം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. നസീറിനെ കുത്താൻ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന കത്തിയും ഇരുമ്പുദണ്ഡുമാണ് കൊളശേരിയിൽനിന്നു കണ്ടെത്തിയത്. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി റോഷനെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് റോഷനെ തലശേരി സിഐ വിശ്വംഭരൻനായരുടെ നേതൃത്വത്തിലുള്ള സംഘം കൊളശേരി, വാവാച്ചി മുക്ക് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചത്. റോഷൻ താമസിച്ച കോമത്തുപാറയിലെ ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് കാട്ടിൽ ഉപേക്ഷിച്ചിരുന്ന കത്തി കണ്ടെടുത്തത്. നസീറിനെ അടിക്കാൻ ഉപയോഗിച്ച ഇരുമ്പുദണ്ഡ് കൊളശേരിയിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനു പിന്നിലെ കാടുപിടിച്ച സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. ആയുധങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കും.
കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി ശ്രീജിനിനെയും അടുത്തദിവസം സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഫോറൻസിക് വിദഗ്ധ ഡോ. എ.ആർ. ഹെൽനയും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. കോടതിയില്‍ കീഴടങ്ങിയ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26) കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന് (26) എന്നിവരെ ഏഴുദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. നസീറിനോട് വ്യക്തിവിരോധമില്ലെന്നും കുണ്ടുചിറ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് നസീറിനെ വധിക്കാന്‍ ശ്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നസീർ വധശ്രമക്കേസ്: ആയുധങ്ങൾ കണ്ടെടുത്തു
12:11 AM Jun 13, 2019 | Deepika.com