തിരുവനന്തപുരം: കുന്നത്തുനാട്ടിലെ ഭൂമി തരംമാറ്റൽ സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. നെൽവയൽ തണ്ണീർത്തട നിയമം അനുസരിച്ചുള്ള ഭൂമി ഡാറ്റാ ബാങ്കിൽനിന്നു മാറ്റുന്നതിനുള്ള നടപടികൾക്കായി ഇറക്കിയ ഉത്തരവ് മരവിപ്പിച്ചാൽ പോരെന്നും റദ്ദാക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് വി.പി. സജീന്ദ്രൻ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.
ഒരു ഭാഗത്ത് സർക്കാർ നെൽവയൽ വർഷം ആചരിക്കുമ്പോൾ മറുഭാഗത്ത് നെൽവയൽ നികത്തലാണ് നടത്തുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കുന്നത്തുനാട് നെൽവയൽ ഭൂമി വിവാദം വാർത്തയായപ്പോൾത്തന്നെ ബന്ധപ്പെട്ട ഫയൽ വിളിപ്പിക്കുകയും പരിശോധിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കുന്നതിന് കളക്ടർ നൽകിയ ഉത്തരവ് ഉൾപ്പെടെ റദ്ദാക്കിയിരിക്കുന്നത് ക്രമപ്രകാരമല്ലെന്നു കണ്ടതിനെ തുടർന്ന് ജനുവരി 31 നു പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് മരവിപ്പിച്ചു. തുടർ നടപടി സംബന്ധിച്ച അഭിപ്രായത്തിനായി ഫയൽ അഡ്വക്കറ്റ് ജനറലിന് അയച്ചുകൊടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദുരന്തപ്രതിരോധ സേന രൂപീകരിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്ത് സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതിരോധ സേന രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ. ബാബു, ഷാഫി പറമ്പിൽ, മുഹമ്മദ് മുഹ്സിൻ എന്നിവരുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്ത നിവാരണത്തിന് സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ സേവനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം പരിഗണിക്കുന്നത്. പാലക്കാട് തണ്ണിശേരിയിൽ വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഉചിതമായ ധനസഹായം നൽകുന്നത് പരിശോധിക്കും. സംസ്ഥാനത്ത് അഗ്നിശമന സേനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശന്പളപരിഷ്കരണ നടപടികൾ വേഗത്തിലാക്കും: മന്ത്രി ഐസക്
സംസ്ഥാനത്ത് പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിച്ചു സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി തോമസ് ഐസക്. വി.എസ്. ശിവകുമാറിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബജറ്റ് പ്രസംഗത്തിൽ നൽകിയ വാഗ്ദാനം പാലിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അച്ചടിമ്യൂസിയം ആരംഭിക്കുന്നതിന് നിർദേശമുണ്ട്: മുഖ്യമന്ത്രി
ഷൊർണൂർ ഐടിപിയിൽ അച്ചടി മ്യൂസിയം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു നിർദേശമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പി.കെ. ശശിയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥലം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോക്ക് തടസം ഫണ്ട്: മന്ത്രി
പത്തനംതിട്ട കെഎസ്ആർടിസി ബസ് ഡിപ്പോയുടെ നിർമാണം വേഗത്തിലാക്കുന്നതിനു പ്രധാന തടസം ഫണ്ടിന്റെ അപര്യാപ്തതയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. നിർമാണം എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നു വീണാ ജോർജിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു. . വിവിധ ഘട്ടങ്ങളിൽ എസ്റ്റിമേറ്റ് തുക കൂടുകയും തുകയുമായി ബന്ധപ്പെട്ടു കരാറുകാരൻ പണി മന്ദഗതിയിലാക്കുകയും ചെയ്തതുമൂലമാണ് പദ്ധതി നീണ്ടുപോയതെന്നും എംഎൽഎ ഫണ്ടിൽനിന്ന് ഉൾപ്പെടെ കൂടുതൽ പണം ലഭ്യമാകുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടലാക്രമണം: സൗജന്യ റേഷൻ തുടരുമെന്നു മന്ത്രി
സംസ്ഥാനത്തെ കടലാക്രമണം നേരിടുന്ന തീരദേശ മേഖലകളിൽ സൗജന്യ റേഷൻ നൽകുന്നതു തുടരുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. എസ്. ശർമയുടെസബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കടലാക്രമണം രൂക്ഷമായ എറണാകുളം ജില്ലയിലെ ചെല്ലാനം, നായരമ്പലം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പ് ആരംഭിക്കും..കടലാക്രമണത്തിൽ തകർന്ന പുതുശേരി പാലം പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബൈപാസ്; പഠന റിപ്പോർട്ടിനുശേഷം നടപടി: മന്ത്രി
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിനായുള്ള സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട ലഭിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. ഡോ.എൻ. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന്റെ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബൈപാസ് നിർമാണത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിനാലാണു കാലതാമസമുണ്ടായത്. ഇതോടെ സാമൂഹികാഘാത പഠനത്തിനും കാലതാമസമുണ്ടായി. പൊതുമരാമത്ത് വകുപ്പ് നിർമാണ ചുമതല ആർബിഡിസിക്ക് നൽകിയതോടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതായി വന്നു. ഇതേത്തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ പുതിയ സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവായി. എന്നാൽ ബന്ധപ്പെട്ടവർ യഥാസമയം കണ്ടിജൻസി ചാർജ് അടയ്ക്കാത്തതിനാൽ സാമൂഹികാഘാത പഠനം നടത്തുന്നത് വൈകി. ഈ മാസം ആദ്യം ഇതിന്റെ കരട് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിച്ച് സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
കുന്നത്തുനാട്ടിലെ ഭൂമി ഇടപാട്: പ്രതിപക്ഷം ഇറങ്ങിപ്പോയി
12:08 AM Jun 13, 2019 | Deepika.com