കാരുണ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും മുഖമാണ് ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയുടേത്. ദിവസം 18 മണിക്കൂർ അധ്വാനം എന്നതാണു ശീലം. അലസരെ ഒട്ടും ഇഷ്ടമില്ലാത്ത ബിഷപ് തന്റെ സഹവൈദികരെ പോലും ഉപദേശിക്കുന്നത് എട്ടു മണിക്കൂറെങ്കിലും അധ്വാനിച്ചിട്ടു ഭക്ഷണം കഴിക്കണമെന്നാണ്. തന്റെ അയൽക്കാരൻ ആരെന്നു തിരിച്ചറിഞ്ഞ മാർ യൂലിയോസ് കാരുണ്യത്തിന്റെ വഴിതെളിച്ചാണു രൂപതയെ നയിച്ചുപോന്നത്. മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതയുടെ ഭരണച്ചുമതലയിൽനിന്ന് ഇന്ന് ഔദ്യോഗികമായി വിരമിക്കുന്ന ഏബ്രഹാം മാർ യൂലിയോസ് ദീപികയോടു സംസാരിക്കുന്നു.
വിരമിക്കലിനു ശേഷം ഭാവിജീവിതം?
മരിക്കുന്നതുവരെ വിശ്രമ ജീവിതമില്ല. ജീവിതശൈലി മാറും. 18 മണിക്കൂർ ദിവസവും അധ്വാനിച്ചതാണ് എന്റെ ആരോഗ്യത്തിനു കാരണമെന്നു വിശ്വസിക്കുന്നു. അതിനു മാറ്റമില്ല. വെറുതെയിരുന്നാൽ ആരോഗ്യവും ബുദ്ധിയും ദ്രവിച്ചു പോകും. ബൈബിളിൽ സ്പെഷലൈസ് ചെയ്തിട്ടുണ്ടെങ്കിലും ഏതാനും സെമിനാരികളിലും മഠങ്ങളിലും പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇനി ഒരുങ്ങാനും വായിക്കാനും പഠിക്കാനും സമയം ലഭിക്കും. സേവന പ്രവർത്തനങ്ങൾക്കു കുറവുണ്ടാകില്ല. വെറുതെയിരിക്കാൻ കഴിയില്ലെന്നതാണു സത്യം.
രൂപതയുടെ വളർച്ച?
15 വർഷത്തെ ചരിത്രം മാത്രമാണു മൂവാറ്റുപുഴ രൂപതയ്ക്കുള്ളത്. തിരുവല്ല അതിരൂപതയിൽനിന്നു വിഭജിച്ചാണു മൂവാറ്റുപുഴ രൂപത ഉണ്ടാകുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളും തമിഴ്നാട്ടിലെ കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ ജില്ലകളിലും ഉൾപ്പെടുന്നു. രൂപതാധ്യക്ഷൻ ദൈവജനത്തിനുവേണ്ടി പ്രാർഥിക്കുകയും വചനം പങ്കുവയ്ക്കുകയുമാണു വേണ്ടത്. എന്നാൽ, ഇതുമാത്രമല്ല, അടിസ്ഥാന സൗകര്യവികസനവും സാധ്യമാകേണ്ടതുണ്ട്. ചെറുതും വലിയതുമായ നൂറുകണക്കിനു പ്രശ്നത്തിനു പരിഹാരം കാണണം. നിലവിൽ 60 ഇടവക വൈദികരും നാലു സന്യസ്ത വൈദികരും ശുശ്രൂഷകരായിട്ടുണ്ട്. കത്തീഡ്രൽ പള്ളിക്കൊപ്പം രൂപതാകാര്യാലയംകൂടി സാധ്യമായതു നല്ല കാര്യമായി. സാധാരണ കർഷകരാണ് ഇവിടെയുള്ളത്. കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, പ്രത്യേകിച്ചു റബറിന്റെ വിലത്തകർച്ച ജനത്തെ ബാധിച്ചു. അതുകൊണ്ടു സാന്പത്തികമായി സാധാരണ ജനങ്ങളെപ്പോലെ രൂപതയും ക്ലേശിച്ചു. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞതു പ്രാർഥനയുടെ ശക്തിയാണ്. ഇതിനിടയിലും കാരുണ്യത്തിന്റെ മുഖമാകാൻ സാധിച്ചു. എഴുപതോളം ഭവനങ്ങൾ പാവപ്പെട്ടവർക്കു നിർമിച്ചുനൽകി. ഓഖിദുരന്തത്തിൽ രണ്ട ഭവനങ്ങൾ നിർമിച്ചുനൽകിയത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നു.
സഭയുടെ അടിത്തറ?
രണ്ടായിരം വർഷം നിലനിന്ന ഒരു ഇസവും ലോകത്തിലില്ല. പൊട്ടിത്തകരാതെയും പിരിയാതെയും അഭ്ഭുതമായി നില കൊള്ളുകയാണ്. ക്രിസ്തു സ്ഥാപിച്ച സഭയിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് സഭയുടെ ശക്തി. അച്ചടക്കവും അനുസരണവുമാണ് സഭയുടെ കെട്ടുറപ്പ്. മറ്റു ക്രൈസ്തവ സമൂഹങ്ങൾ പരസ്പരം കലഹിക്കുന്പോഴും അവർ മാതൃകയാക്കിയിരുന്നതു നമ്മളെയാണ്. സഭയ്ക്കു ആത്മവീര്യം നൽകുന്ന ഘടകമാണ് അച്ചടക്കം. ഏതു സമൂഹവും അച്ചടക്കബോധമില്ലാതെ മുന്നോട്ടു പോകില്ല. ഇതെല്ലാം നിലനിൽപ്പിന്റെ പ്രശ്നമാണ്. സാക്ഷ്യത്തിന്റെ പ്രശ്നമാണ്. ഭിന്നിച്ചുനിന്നു സാക്ഷ്യം കൊടുക്കാൻ സാധിക്കില്ല.
കുടുംബബന്ധം?
മനുഷ്യനും മനുഷ്യനും തമ്മിലുള്ള വൈകാരികബന്ധം മൊബൈൽ ഫോണിന്റെയും സാങ്കേതികവിദ്യയുടെയും കടന്നുവരവോടെ തകർന്നിരിക്കുന്നു. കുടുംബബന്ധങ്ങളിൽപ്പോലും ഈ അകൽച്ച കാണാൻകഴിയും. പരസ്പരം കാണാതെ, വികാരം പ്രകടിപ്പിക്കാതെ, സ്നേഹത്തോടെ ഒന്നു പുഞ്ചിരിക്കാതെ മക്കളെ വളർത്തുകയാണ്. പരസ്പരം സ്നേഹിച്ചും പ്രാർഥിച്ചും പങ്കുവച്ചും ജീവിക്കുന്ന കുടുംബത്തിനു മാത്രമേ ഏതു പ്രതിസന്ധിയെയും നേരിടാൻ കഴിയൂ.
വിരമിക്കുന്നതു വിശ്രമജീവിതത്തിനല്ല
12:17 AM Jun 12, 2019 | Deepika.com