കോട്ടയം: രാജ്യാന്തര വില കൂടിയതിനാൽ ഇറക്കുമതി ലാഭമല്ലാത്തതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതും മൂലം റബറിന് ഉണ്ടായിട്ടുള്ള വില വർധന താത്കാലികമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ. കർഷകർ ടാപ്പിംഗ് ഉപേക്ഷിച്ചതും ലഭ്യത കുറഞ്ഞതിനാലുണ്ടായ ഇപ്പോഴത്തെ വിലവർധന ചെറുകിട കർഷകനു നേട്ടവുമുണ്ടാക്കില്ല.
ജനുവരി മുതൽ ആഗോള ഉത്പാദനം അഞ്ചു ശതമാനം കുറഞ്ഞതും ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ മറ്റു വിളകളിലേക്കു തിരിഞ്ഞതും പ്രതീക്ഷ നൽകുമെങ്കിലും ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും റബർ കൃഷി വ്യാപിച്ചിരിക്കുന്നത് ആഗോള ഉത്പാദന വർധനയ്ക്ക് ഇടനൽകിയേക്കാം. കഴിഞ്ഞ സാന്പത്തിക വർഷം വിലത്തകർച്ച നേരിട്ടപ്പോൾ കർഷക സംരക്ഷണത്തിനായി ഇരട്ടിവില നൽകി തായ്ലൻഡ് സർക്കാർ നേരിട്ടു സംഭരിച്ച ലക്ഷക്കണക്കിനു ടണ് റബർ വിപണിയിലിറങ്ങിയാൽ വിലയിടിവിനു സാധ്യതയേറും.
ഇന്ത്യയിലെ ഗ്രേഡ് നാലിനു തുല്യമായ രാജ്യാന്തര വിപണിയിലെ ഗ്രേഡ് മൂന്ന് ഉണക്കറബറിനു ബാങ്കോക്ക് മാർക്കറ്റിൽ 138.92 രൂപയായി ഉയർന്നെങ്കിലും അതിനനുസരിച്ചുള്ള വർധന ഇന്ത്യയിലുണ്ടായിട്ടില്ല. 25 ശതമാനം ചുങ്കവും ഇതരനികുതികളും ഉൾപ്പെടെ ഒരു കിലോഗ്രാം ഇറക്കുമതി ചെയ്യാൻ 190-200 രൂപ വരെ ചെലവുണ്ടായിരിക്കെ കർഷകന് 146 രൂപയേ ലഭിക്കുന്നുള്ളു. റബർ ബോർഡ് വിലയേക്കാൾ നാലു രൂപ കുറച്ചാണ് കർഷകനു ലഭിക്കുന്നത്. ഉത്പാദനച്ചെലവ് കിലോഗ്രാമിന് 172 രൂപയാണെന്നു റബർ ബോർഡ് വ്യക്തമാക്കുന്പോൾ വിപണിവില പോലും കർഷകന് ആശ്വാസമേകുന്നില്ല.
റബർ ബോർഡ് റിപ്പോർട്ടു പ്രകാരമുള്ള 172 രൂപ ആധാരമാക്കി അടിസ്ഥാന ഇറക്കുമതിവിലയും റബർ ആക്ട് 13ാം വകുപ്പുപ്രകാരം തറവിലയും പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം. സിയാൽ മോഡൽ റബർ അധിഷ്ഠിത സംരംഭങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങാതെ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും വിവിധ കർഷകസംഘടനകളും കാർഷികാഭിമുഖ്യമുള്ളപ്രസ്ഥാനങ്ങളും സംഘടിച്ചുനീങ്ങണമെന്നും സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
റബർ വില വർധന താത്കാലികം: ഇൻഫാം
12:16 AM Jun 12, 2019 | Deepika.com