തിരുവനന്തപുരം: കടലാക്രമണം നേരിടുന്നവർക്കു മാനദണ്ഡങ്ങൾക്കു വിധേയമായി നഷ്ടപരിഹാരം നൽകുമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. കാലവർഷത്തിനു മുന്പും തീരദേശത്തു കടലാക്രമണം ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഗൗരവമായി കണ്ടാണു കടലാക്രമണത്തെ സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്തത്തിന് ഇരയായവർക്കു കേന്ദ്ര മാനദണ്ഡങ്ങൾക്കു വിധേയമായി സഹായം ലഭിക്കുമെന്നും വി.എസ്.ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.
കടലാക്രമണം ശാസ്ത്രീയമായി പ്രതിരോധിക്കാൻ ഐഐടി രൂപകൽപന പ്രകാരമുള്ള കടൽഭിത്തി നിർമിക്കും. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള ധനസഹായമുപയോഗിച്ച് മണൽചാക്ക് അടുക്കി താത്കാലിക പ്രതിരോധം സജ്ജമാക്കും. കടലാക്രമണം രൂക്ഷമായ ഇടങ്ങളിൽ 24 മണിക്കൂർ കണ്ട്രോൾ റൂമുകൾ സജ്ജമാക്കി. 20 റെസ്ക്യൂ ബോട്ടുകളും 80 സീ റെസ്ക്യൂ ഗാർഡുമാരെയും അധികമായി നിയോഗിച്ചു.
കടലിൽ 1500 കിലോമീറ്റർ വരെ മത്സ്യത്തൊഴിലാളികൾക്ക് സന്ദേശം നൽകാൻ ഐഎസ്ആർഒയുടെ നാവിക് ഉപകരണം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കെല്ലാം ലൈഫ്ജാക്കറ്റ് നൽകി. സാറ്റ്ലെറ്റ് ഫോണും സാഗര മൊബൈൽ ആപ്ലിക്കേഷനും ജിപിഎസ് സംവിധാനവും ബോയെയും സജ്ജമാക്കിയിട്ടുണ്ട്.
കടലാക്രമണം: നഷ്ടപരിഹാരം നൽകുമെന്നു റവന്യു മന്ത്രി
11:28 PM Jun 11, 2019 | Deepika.com