കൊച്ചി: കൈവെട്ട് കേസിലെ പ്രതിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ 38ാം പ്രതിയായ ആലുവ മട്ടുപാടി മുഹമ്മദ് റാഫിക്കിനാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, വില്ലേജ് പരിധിയിൽനിന്നു പുറത്തുപോകരുത്, തെളിവു നശിപ്പിക്കരുത്, സമാനമായ കുറ്റം ചെയ്യരുത്, ഫോണ്‍ അടക്കമുള്ള സംവിധാനങ്ങൾ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുത്, പൊതു പ്രസ്താവന, വാർത്താസമ്മേളനം, സെമിനാർ, പൊതു ചർച്ച, ചാനൽ ചർച്ച എന്നിവ നടത്തരുത്, സോഷ്യൽ മീഡിയയിലൂടെയോ നേരിട്ടോ കേസിനെ കുറിച്ച് സംസാരിക്കരുത്, തിങ്കൾ, ബുധൻ, വെള്ളി ദിനങ്ങളിൽ രാവിലെ എട്ടിനും 10നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.
വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാനുള്ള നിയമപരമായ നടപടികൾ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്കു സ്വീകരിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ പ്രതി 2018 ഒക്ടോബർ ഒന്‍പതിനാണു കീഴടങ്ങിയത്. അന്നു മുതൽ ജയിലിലാണ്.
കൈവെട്ട് കേസ്: പ്രതിക്ക് ഉപാധികളോടെ ജാമ്യം
12:43 AM Jun 11, 2019 | Deepika.com