ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിനു പിന്നാലെ കേരളത്തിൽ സിപിഎമ്മിന്റെ തിരിച്ചുവരിവിനുള്ള പൂർണ ഉത്തരവാദിത്തം സംസ്ഥാന ഘടകത്തിനു വിട്ടു കൊടുത്ത് പാർട്ടി കേന്ദ്ര നേതൃത്വം. കേരളത്തിൽ വിശ്വാസ സമൂഹത്തെ കോണ്‍ഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിച്ചതാണ് പരാജയത്തിന് കാരണമായത്.
നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ശക്തി വീണ്ടെടുക്കാൻ സംസ്ഥാന നേതൃത്വത്തിനു പ്രാപ്തിയുണ്ട്. അക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റേതായ ഒരു പരിഹാര നിർദേശം തത്കാലം കേരളത്തിലേക്കു വേണ്ട എന്ന നിലപാടാണ് പൊതുവേ സിപിഎം കേന്ദ്രകമ്മിറ്റിയും സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയോടുള്ള വിരോധമൊന്നുമല്ല, മറിച്ച് വിശ്വാസീ സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് പാർട്ടിയുടെ പരാജയത്തിനു കാരണം എന്നുതന്നെയാണു പാർട്ടി കേന്ദ്ര നേതൃത്വം തന്നെ വിലയിരുത്തുന്നത്.
നിലവിൽ ഭരണമുള്ള ഏക സംസ്ഥാനം എന്ന നിലയിൽ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളഘടകത്തിനാണു മുൻതൂക്കം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും ബംഗാളിലും ത്രിപുരയിലും സിപിഎമ്മിനു കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നു കേന്ദ്രകമ്മിറ്റിതന്നെ വിലയിരുത്തുന്നുണ്ട്.
ബംഗാളിൽ മമത ബാനർജി സർക്കാരിനെതിരേ വലിയ തോതിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്ന കാര്യം തിരിച്ചറിയാൻ തങ്ങൾക്കു പോലും കഴിഞ്ഞില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി തുറന്നു സമ്മതിക്കുകയും ചെയ്തു.
എന്നാൽ, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലി മാറേണ്ടതുണ്ടെന്ന് സിപിഐ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ സിപിഐക്കു പരാതിയുണ്ടെങ്കിൽ സംസ്ഥാന തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണെന്നു മാത്രമാണ് യെച്ചൂരി പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് മുന്നിൽ സിപിഐയുടെ പരാതി ഇതുവരെ എത്തിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാൾ പാർട്ടി സെക്രട്ടറി സൂര്യകാന്ത് മിശ്ര രാജിക്കൊരുങ്ങിയിരുന്നോ എന്ന ചോദ്യത്തിന് തോൽവിക്ക് എല്ലാവരും ഉത്തരവാദികളാണ്. നേതാക്കൾ രാജിവച്ചത് കൊണ്ടു പരിഹാരമുണ്ടാകില്ല എന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജി തീരുമനത്തെ രക്ഷപെടൽ തന്ത്രം എന്നാണ് യെച്ചൂരി വിശേഷിപ്പിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റി തന്നെ രാഹുലിന്റെ രാജി സന്നദ്ധതയെ ഇതേരീതിയിലാണ് വിലയിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനം തീരുമാനങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധന നടത്തും. സിപിഎം പോളിറ്റ് ബ്യൂറോയിൽ ഐക്യം വേണമെന്ന പ്ലീനം നിർദേശം നടപ്പായിട്ടുണ്ടോ എന്നതു പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തിൽ ഒരു മതേതര സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസിനു സാധിക്കും എന്ന വിശ്വാസത്തിൽ കേരളത്തിലെ മതേതര, ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നടങ്കം അവർക്ക് വോട്ട് ചെയ്യുകയായിരുന്നു എന്നാണ് മൂന്നു ദിവസം ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ആദ്യദിവസംതന്നെ താൻ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു രാജിക്കൊരുങ്ങിയിരുന്നു എന്നും കേന്ദ്ര കമ്മിറ്റി വിലക്കിയെന്നും ഇന്നലെ യെച്ചൂരി തുറന്നു പറഞ്ഞു.
കേരളത്തിൽ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിനെക്കുറിച്ച് ബിജെപിയും കോണ്‍ഗ്രസും വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം നിർത്തുകയായിരുന്നു എന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ പരാജയത്തിന് കാരണം വിശ്വാസി സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നു മാത്രമാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. നിരീശ്വരവാദ നിലപാടുള്ള സർക്കാരായത് കൊണ്ടാണ് ഇടതു സർക്കാർ ശബരിമല വിധി തിടുക്കത്തിൽ നടപ്പാക്കിയതെന്ന് ആക്ഷേപം ഉണ്ടല്ലോ എന്ന ചോദ്യത്തിന് സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് യെച്ചൂരി മറുപടി നൽകിയത്.
തെരഞ്ഞെടുപ്പു കമ്മീഷൻ നിയമനത്തിൽ അടിമുടി പരിഷ്കരണം വേണം. എല്ലാ പ്രതിപക്ഷ പാർട്ടികളോടും അക്കാര്യത്തിൽ ഒന്നിച്ചു നിൽക്കാൻ സിപിഎം ആഹ്വാനം ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന രീതിയിൽ തന്നെ മാറ്റമുണ്ടാകണം. രാഷ്ട്രപതിയുടെ നേതൃത്വത്തിൽ ഉള്ള ഒരു കൊളീജിയം ആയിരിക്കണം തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിൽ കോണ്‍ഗ്രസിന് പരാജയം സംഭവിച്ചു. ഇടതു പാർട്ടികൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. ഇടതു പാർട്ടികളുടെ ലയനവും ഏകീകരണവുമൊക്കെ പിന്നീടുള്ള വിഷയങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. ഒരുമിച്ചു നിൽക്കേണ്ട സാഹചര്യത്തെക്കുറിച്ചു സിപിഐ ജനറൽ സെക്രട്ടറിയുമായി ചർച്ച നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
പിണറായിയുടെ ശൈലിയിൽ പ്രതീക്ഷയോടെ സിപിഎം
12:09 AM Jun 11, 2019 | Deepika.com