തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ പൂട്ടിയ 347 ബാറുകൾ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം തുറന്നെന്നു മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. നിലവിലെ അബ്കാരി നിയമപ്രകാരം ത്രീ സ്റ്റാറോ അതിനു മുകളിലോ ഉള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിക്കുന്നുണ്ടെന്നും എ.എൻ.ഷംസുദീനെ മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ആയിരം കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. പ്രായപൂർത്തിയാകാത്തവർക്കു മയക്കുമരുന്നു നൽകുകയോ അവരെ മയക്കുമരുന്നിന് അടിമകളാക്കുകയോ ചെയ്യുന്നവർക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കാൻ എക്സൈസിന് അധികാരമില്ല. എക്സൈസ് വിഭാഗത്തിൽ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
മദ്യ ഉപയോഗത്തെ തുടർന്നു കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചിട്ടില്ല. മുൻ വർഷങ്ങളിലെ മദ്യ വിൽപനയുമായി താരതമ്യം ചെയുന്പോൾ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപനയിൽ 20.46 ലക്ഷവും ബിയർ വിൽപനയിൽ 3.37 ലക്ഷം കെയ്സുകളുടേയും കുറവുണ്ടായിട്ടുണ്ട്. 2018-19 സാന്പത്തിക വർഷത്തിൽ ബിവറേജസ് കോർപറേഷനിൽ നടത്തിയ ആഭ്യന്തര പരിശോധനയിൽ സ്റ്റോക്കിലും വിൽപനയിലും 5.56 കോടിയുടെ കുറവ് കണ്ടെത്തി. ഈ കാലയളവിൽ ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് 2.94 കോടി തിരിച്ചു പിടിച്ചു. ഇതിന് പുറമേ പിഴയായി ജീവനക്കാരിൽ നിന്ന് 51 ലക്ഷവും ഈടാക്കിയിട്ടുണ്ടെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ആനകളെ പിടിച്ചെടുക്കും
നാട്ടാനകളെ പീഡിപ്പിക്കുന്ന ഉടമകളിൽനിന്ന് ആനകളെ പിടിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചെന്നു മന്ത്രി കെ. രാജു നിയമസഭയിൽ അറിയിച്ചു. ഇങ്ങനെ പിടിച്ചെടുക്കുന്ന ആനകളെ കോട്ടൂർ ആന പരിപാലനകേന്ദ്രത്തിൽ എത്തിക്കും. ഉടമയ്ക്ക് ആനയെ നോക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അതു സർക്കാരിനെ അറിയിച്ചാൽ അവരിൽനിന്നു ചെറിയൊരു തുക ഈടാക്കി വനം വകുപ്പ് ഏറ്റെടുക്കും. ഇതിനായി കോട്ടൂരിൽ നൂറു കോടി രൂപയുടെ പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും ഈ മാസം 23-നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ആനയെ എഴുന്നള്ളിക്കുന്നതിനു ക്ഷേത്രങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എന്നാൽ ഭൂരിഭാഗം ക്ഷേത്രങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പി.സി.ജോർജ്, ഡോ. എൻ.ജയരാജ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി കെ.രാജു.
പുഴകളിൽ മാലിന്യം എറിയരുത്
ജലസ്രോതസുകളിൽ കക്കൂസ് മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഐഷാപോറ്റി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി കൃഷ്ണൻകുട്ടി. വാട്ടർ അഥോറിട്ടിയുടെ കുപ്പിവെള്ളം ഓഗസ്റ്റിൽ വിപണിയിൽ എത്തും.
കായിക താരങ്ങൾക്കു സർക്കാർ ജോലി
കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ നിയമസഭയിൽ അറിയിച്ചു. 2010-14 വർഷങ്ങളിലെ 249 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തും. 35-ാമത് ദേശീയ ഗെയിംസിൽ വെള്ളി മെഡലുകൾ നേടിയ 84 കായിക താരങ്ങൾക്കു നിയമനം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 68 താരങ്ങൾക്കു നിയമനം നൽകാൻ 68 സൂപ്പർ ന്യൂമററി തസ്തികൾ സൃഷ്ടിക്കുമെന്നും മന്ത്രി ജയരാജൻ പറഞ്ഞു.
മസാല ബോണ്ട് വിവാദം അവസാനിപ്പിക്കണം
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിക്കുന്ന വിവാദം അവസാനിപ്പിക്കണമെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്.
കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കെ.എസ്. ശബരീനാഥൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു ധനമന്ത്രി നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് നടത്തിയ പ്രത്യേക പരാമർശത്തിനു മറുപടി പറയവേയാണു ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു തെറ്റായ ഉത്തരം സഭയിൽ നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്കു മറുപടി നൽകവേ മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കിഫ്ബി മസാല ബോണ്ടിനെക്കുറിച്ചു റിസർവ് ബാങ്ക് ഗവർണർ അറിഞ്ഞില്ലെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞ കാര്യം സഭയിലെ തർക്കത്തിനിടയിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാൽ, ഇതൊന്നും റിസർവ് ബാങ്ക് ഗവർണറോ ഡയറക്ടർ ബോർഡോ പരിശോധിക്കേണ്ട കാര്യമല്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
കിഫ്ബിയുടെ ഒൻപതു ശതമാനം പലിശയിൽ താഴ്ത്തി അഹമ്മദാബാദ് മുൻസിപ്പാലിറ്റി 8.64 ശതമാനം പലിശയ്ക്ക് ബോണ്ട് ലഭ്യമാക്കിയിരുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. അഹമ്മദാബാദ് മുൻസിപ്പാലിറ്റി മുൻസിപ്പൽ ബോണ്ടാണ് പുറപ്പെടുവിച്ചതെന്നും സെബി മാർഗരേഖ പ്രകാരം സംസ്ഥാനത്തിന് ഇതു ലഭ്യമാകില്ലെന്നും അദ്ദേഹം അറിയിച്ചു.
പുതിയ പൊതുജനാരോഗ്യനയം
പുതിയ പൊതുജനാരോഗ്യനിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നു മന്ത്രി കെ.കെ.ശൈലജ നിയമസഭയെ അറിയിച്ചു. എൻ. ഷംസുദീന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി, പഴയ ട്രാവൻകൂർ, മലബാർ ബില്ലുകൾ ഏകീകരിച്ചും പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുമാണ് ഇതു തയാറാക്കുന്നത്. ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യുന്നതിനുള്ള പദ്ധതി സജീവ പരിഗണനയിലാണെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. പൊതുമേഖലയിലുളള കേരള മിനറൽ ഡവലപ്മെന്റ് കോർപറേഷനെ ഇക്കാര്യത്തിൽ സഹകരിപ്പിക്കുന്നതും ആലോചിക്കും. പി.കെ.ശശിയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഫ്ളാറ്റുകളുടെ മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടി
സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമിച്ച കോളനികളിലെ മാലിന്യനിർമാർജനം, സെപ്റ്റിക് ടാങ്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ, ചുറ്റുമതിൽ നിർമാണം എന്നീ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിനെയും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനു ജലവിഭവ വകുപ്പിനെയും ചുമതലപ്പെടുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂർ തേലപ്പിള്ളി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടി ഫണ്ട് തട്ടിപ്പിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ആലപ്പുഴ, കാസർഗോഡ്, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലായി 33 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന സ്ഥാപനം 50 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നതെന്നു മുരളി പെരുന്നെല്ലിയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ബോർഡ് അംഗങ്ങളിൽ ഒരാളായ മൂത്തകുന്നം സ്വദേശി അനിരുദ്ധനെ അറസ്റ്റു ചെയ്തു.
നിപ്പ ബാധിതരെ പരിചരിച്ചവർക്ക് താത്കാലിക ജോലി തുടരാം
കഴിഞ്ഞ വർഷം നിപ്പ ബാധിതരെ ചികിത്സിച്ച താത്കാലിക ജീവനക്കാർക്ക് ജോലിയിൽ തുടരാമെന്നു മന്ത്രി കെ.കെ.ശൈലജ. ഇവരെ സ്ഥിരപ്പെടുത്താൻ വിരോധമില്ലെങ്കിലും കോടതിവിധി തടസമാണെന്നു മന്ത്രി നിയമസഭയെ അറിയിച്ചു. സ്ഥിരപ്പെടുത്താനുള്ള ജീവക്കാരുടെ ആദ്യപട്ടികയിൽ 29 പേരാണുണ്ടായിരുന്നത്.
മന്ത്രിസഭായോഗത്തിനു ശേഷം ധന വകുപ്പിൽ എത്തിയപ്പോഴാണ് സ്ഥിരനിയമനത്തിന് കോടതിവിധി തടസമാണെന്നത് ശ്രദ്ധയിൽപ്പെട്ടതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ഇവർക്ക് താൽക്കാലികമായി ജോലി നൽകാൻ സർക്കാർ തയാറാണെന്നും മന്ത്രി അറിയിച്ചു. വാടക വീടുകളിൽ താമസിക്കുന്നവർക്കു റേഷൻകാർഡ് നിഷേധിക്കാനാവില്ല
ഭക്ഷ്യഭദ്രതാ നിയമ പ്രകാരം വാടകവീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്നു മന്ത്രി പി. തിലോത്തമൻ അറിയിച്ചു. സജി ചെറിയാന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. സാധുവായ വാടകക്കരാറിന്റെ അടിസ്ഥാനത്തിൽ അപേക്ഷ സ്വീകരിക്കുകയും കാർഡ് അനുവദിക്കുകയും വേണം. വാടകയ്ക്കു താമസിക്കുന്നവർക്കു തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലും അപേക്ഷ നൽകാം. അതിലെ വിലാസം താമസിക്കുന്ന വിലാസം തന്നെയായിരിക്കണമെന്നു മന്ത്രി വിശദീകരിച്ചു.
കഴിഞ്ഞ സർക്കാർ പൂട്ടിയ 347 ബാറുകൾ തുറന്നു
12:09 AM Jun 11, 2019 | Deepika.com