തിരുവനന്തപുരം: കേരളാ സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിനും വേണ്ട കുറഞ്ഞ മാർക്ക് 45ൽ നിന്ന് 40 ആക്കിക്കുറച്ചു. കൂടാതെ ഇന്റേണൽ മിനിമം മാർക്ക് വേണം എന്ന നിബന്ധനയും ഒഴിവാക്കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ പത്രസമ്മേളനത്തിൽ പറഞ്ഞു. എഐസിടിയുടെ മാനദണ്ഡപ്രകാരമാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്നു മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു സെമസ്റ്ററിൽ പരമാവധി അഞ്ചു തിയറി, രണ്ടു ലാബ് കോഴ്സുകളാണുള്ളത്. എല്ലാ തിയറി കോഴ്സുകളുടെ സിലബസും പരമാവധി അഞ്ചു മൊഡ്യൂളുകളാക്കി കുറച്ചു. എല്ലാ പ്രാക്ടിക്കൽ കോഴ്സുകൾക്കും യൂണിവേഴിസിറ്റി പരീക്ഷ നിർബന്ധമാക്കി. അവസാന രണ്ട് പരീക്ഷകളുടെ ക്രെഡിറ്റ് 31ആയി കുറച്ചു.
എഐസിടിയുടെ മാതൃകാ കരിക്കുലം അടിസ്ഥാനമാക്കി സാങ്കേതിക സർവകലാശാലയുടെ സിബലസ് പരിഷ്കരിക്കും. 2019ന് മുൻപ് പ്രവേശനം നേടിയവർക്ക് ബിടെക് ബിരുദം നേടാനാവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി കറച്ചു. നിലവിൽ ഇത് 182ആയിരുന്നു. ഇത്തരത്തിൽ ലഭ്യമാവുന്ന അധികസമയം സംരംഭകത്വ പ്രവർത്തനങ്ങൾക്കും ഇന്റേണ്‍ഷിപ്പിനും ബിടെക് ഓണേഴ്സ് ഡിഗ്രിക്കും മൈനർ കോഴ്സുകൾക്കുമായി ഉപയോഗിക്കാം. വിദ്യാർഥികളുടെ പഠനശാഖയിലെ സ്പെഷലൈസേഷനാണ് ബിടെക് ഓണേഴ്സ്. അവസാന രണ്ട് സെമസ്റ്ററുകളിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓണ്‍ലൈനായി കുറഞ്ഞത് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്നവർക്ക് ബിടെക് ഡിഗ്രിക്ക് പകരം ബിടെക് ഓണേഴ്സ് ഡിഗ്രി കരസ്ഥമാക്കാം.
മറ്റു പഠനശാഖകളിലുള്ള സ്പെഷലൈസേഷനാണ് ബിടെക് മൈനർ ഡിഗ്രി. മൂന്നാം സെമസ്റ്റർ മുതൽ മൈനർ കോഴ്സുകൾക്ക് ചേരാം. അധികമായി മറ്റ് പഠനശാഖയിലെ മൂന്ന് വിഷയങ്ങളിൽ 12 ക്രെഡിറ്റും ഓണ്‍ലൈനായി കുറഞ്ഞ് രണ്ട് വിഷയങ്ങൾക്ക് എട്ട് ക്രെഡിറ്റും നേടുന്നവർക്ക് ബിടെക്കിനൊപ്പം മൈനർ ഡിഗ്രി കൂടി നേടാം. ഓണേഴ്സ്, മൈനർ ബിരുദങ്ങൾക്കുള്ള സിബലസ് ബോർഡ് ഒഫ് സ്റ്റഡീസുകൾ നിശ്ചയിക്കും.അഞ്ച്, ഏഴ് സെമസ്റ്ററുകൾക്കിടയിൽ നാലു മാസം ഇന്റേണ്‍ഷിപ്പിനായി മാറ്റും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്റേണ്‍ഷിപ്പിനായുള്ള വെബ്പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് എൻജിനിയറിംഗ് മേഖലയോടുളള അഭിരുചി വർധിപ്പിക്കുന്നതിന് രണ്ടാഴ്ച നീളുന്ന ഇൻഡക്ഷൻ പ്രോഗ്രാമോടെയാണ് ഒന്നാം വർഷ ക്ലാസ് തുടങ്ങുക.
ഇതിനായി ഒന്നാം സെമസ്റ്ററിന്റെ ആകെ ക്രെഡിറ്റ് 17 ആക്കി കുറച്ചു. സ്റ്റാർട്ട് അപ്പുകൾ തുടങ്ങാനും ഇന്റേണ്‍ഷിപ്പുകൾ പൂർത്തിയാക്കാനും വേണ്ടി ബ്രേക്ക് ഓഫ് സ്റ്റഡിക്കുള്ള അവസരവും നൽകും. സ്പോർട്സ്, ആർട്സ്, എൻഎസ്എസ്, സെമിനാറുകളിൽ പങ്കെടുക്കുക, എംഒഒസി കോഴ്സുകൾ പൂർത്തിയാക്കുക എന്നിവയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
എൻജിനിയറിംഗ് പരീക്ഷയിൽ മിനിമം മാർക്ക് 40 ആയി കുറച്ചു
11:32 PM Jun 10, 2019 | Deepika.com