തിരുവനന്തപുരം: ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അധികാരം നൽകുന്ന കാപ്പ ആക്ടിലെ സെക്ഷൻ ഒഴിവാക്കി കൊച്ചി, തിരുവനന്തപുരം മെട്രോപോളിറ്റൻ കമ്മീഷണറേറ്റ് വിജ്ഞാപനം ഇറക്കാനൊരുങ്ങി സർക്കാർ. അക്രമികൾക്കു നേരെ വെടിവയ്ക്കാനും ലാത്തിച്ചാർജ് നടത്താനും നിരോധനാജ്ഞ (144) പ്രഖ്യാപിക്കുന്നത് അടക്കമുള്ള മറ്റു മജിസ്റ്റീരിയൽ അധികാരങ്ങൾ ഉൾപ്പെടുത്തിയാകും മെട്രോപോളിറ്റൻ കമ്മീഷണറേറ്റ് രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറക്കുക.
കാപ്പ പ്രകാരം അറസ്റ്റ് ചെയ്യുന്നവരെ ആറുമാസം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കഴിയുന്ന അധികാരം നൽകിയാൽ പോലീസ് ദുരുപയോഗപ്പെടുത്തുമെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് ഇത് ഒഴിവാക്കി ഉത്തരവിറക്കാൻ ആലോചിക്കുന്നത്. പോലീസിന് കാപ്പ അധികാരം നൽകുന്നതു വ്യാപകമായ ദുരുപയോഗത്തിന് ഇടയാക്കുമെന്ന അഭിപ്രായം ഐഎഎസുകാർക്കൊപ്പം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കുമുണ്ട്.
പോലീസിന് മജിസ്റ്റീരിയൽ പദവി നൽകുന്നതിനോട് എൽഡിഎഫിലെ ചില ഘടകകക്ഷികളും എതിർപ്പു വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ അടക്കമുള്ള കരിനിയമങ്ങളെ എതിർക്കുന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിനു തന്നെ എതിരാണ് പോലീസിന് കാപ്പ അധികാരം നൽകുന്നതെന്നാണ് ഇക്കൂട്ടർ ഉയർത്തുന്ന വാദം. നിയമസഭാ സമ്മേളനം ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും തുടങ്ങുന്ന സാഹചര്യത്തിൽ തർക്കം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടാണു സർക്കാരിനുള്ളത്.
ക്രിമിനൽ പശ്ചാത്തലമുള്ളവർക്കു നല്ലനടപ്പു ബോണ്ട് നൽകാനും ഒരു ലക്ഷം രൂപ വരെ പിഴയിടാനും അധികാരപ്പെടുത്തുന്ന സെക്ഷൻ 107 നടപ്പാക്കുന്നതിലും എതിർപ്പുണ്ട്. കേസിൽ പ്രതികളല്ലാത്തവരെ കേസിൽപ്പെടുത്തി ക്രിമിനൽ പശ്ചാത്തലമുള്ളവരാക്കി മാറ്റുമെന്ന വാദഗതിയും ഉയരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ മജിസ്റ്റീരിയൽ പദവി നൽകുന്പോൾ അവിടുത്തെ സാമൂഹിക സാഹചര്യമല്ല, ഇവിടെയുള്ളതെന്നും പറയുന്നു. എന്നാൽ, മജിസ്റ്റീരിയൽ അധികാരത്തിൽ പ്രധാനമാണ് ഗുണ്ടാ നിയമമമായ കാപ്പയെന്നാണ് ഐപിഎസുകാർ പറയുന്നത്. ഇപ്പോൾ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർക്ക് ശിപാർശ നൽകുക മാത്രമാണു പോലീസിനു ചെയ്യാൻ കഴിയുന്നത്.
മെട്രോപോളിറ്റൻ കമ്മീഷണറേറ്റ്: കാപ്പ അറസ്റ്റ് ഒഴികെയുള്ള അധികാരങ്ങൾ നൽകി വിജ്ഞാപനം ഇറക്കാൻ നീക്കം
12:46 AM Jun 10, 2019 | Deepika.com