ഗുരുവായൂർ: അക്കൗണ്ട് തുറക്കാൻ പറ്റാത്ത കേരളത്തിൽ വന്ന് എന്തിനു നന്ദി പറയുന്നുവെന്ന് രാഷ്ട്രീയ പണ്ഡിതന്മാർക്ക് സംശയമുണ്ടാകും. തെരഞ്ഞെടുപ്പിൽ പല അഭിപ്രായങ്ങളുമുണ്ടാകും. എന്നാൽ, തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തെ 130 കോടി ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന സംസ്കാരവും ചിന്തയുമുള്ള സർക്കാരാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുവായൂരിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഒരുക്കിയ "അഭിനന്ദൻ സഭ'യിൽ സംസാരിക്കുകയായിരുന്നു മോദി.
ജയിച്ചാലും തോറ്റാലും കേരളത്തിലെ ബിജെപിയുടെ ഉൗർജം ഇല്ലാതാവില്ല. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചവരെയും തോല്പിച്ചവരെയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ് തന്റെ നേതൃത്വത്തിലുള്ള സർക്കാരെന്നു മോദി ഓർമിപ്പിച്ചു. പരാജയത്തിനുശേഷവും കേരളത്തിലെ പ്രവർത്തകർ ആത്മാർഥതയോടെ പ്രവർത്തിക്കുന്നുണ്ട്. ജയിച്ചാലും തോറ്റാലും ബിജെപിയുടെ ഉൗർജം കെടുന്നില്ലെന്നു താൻ പറയുന്നത് അതിനാലാണ്. ഒന്നിച്ചു പ്രവർത്തിക്കുകയാണ് പ്രധാനം. ജയമോ തോൽവിയോ തെരഞ്ഞെടുപ്പോ അല്ല. പുതിയ ഭാരതസൃഷ്ടിയാണ് ഏവരും ലക്ഷ്യമിടേണ്ടത്. വർഷത്തിൽ 365 ദിവസവും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപിക്കാർ. അത് അവർ ഒരു വിശ്വാസമായി, കർത്തവ്യമായി കാണുന്നവരാണ്. ജനപ്രതിനിധികൾ അടുത്ത അഞ്ചു വർഷത്തേക്കു മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ, ജീവിതാവസാനം വരെ നിസ്വാർഥ സേവനം നടത്താൻ നിയോഗിക്കപ്പെട്ടവരാണ് നമ്മുടെ പ്രവർത്തകരെന്ന് മോദി ഓർമിപ്പിച്ചു.
ജനതയാണ് ദൈവമെന്നു മോദി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പുകൾ. അതിൽ നിങ്ങൾ സജീവ പങ്കാളികളായി. തെരഞ്ഞെടുപ്പിൽ നിർണായക വിധിയാണ് ജനങ്ങൾ അഥവാ ഈ നാട്ടിലെ ജനത എഴുതിയത്. അത് എന്താണെന്നു മുൻകൂട്ടി കാണാനോ പ്രവചിക്കാനോ ഇവിടത്തെ രാഷ്ട്രീയ വിശകലനക്കാർക്കോ സർവേക്കാർക്കോ സാധിച്ചില്ല. ഈശ്വരന്മാരായ ഈ ജനതയ്ക്കു മുന്നിൽ നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നു മോദി പറഞ്ഞു.
ഗുരുവായൂർ, ഉഡുപ്പി, ദ്വാരക എന്നീ സ്ഥലങ്ങളോട് ഒരു പ്രത്യേക അടുപ്പമുണ്ടെന്നു മോദി പറഞ്ഞു. ഭൂമിയിലെ വൈകുണ്ഠം അഥവാ സ്വർഗം എന്ന വിശേഷണമുള്ള ഗുരുവായൂരിന്റെ ഈ മണ്ണിൽ എത്താൻ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. ഈ പുണ്യഭൂമിയിലെത്തിയതോടെ പുതിയ ഉൗർജവും ഉത്സാഹവും ലഭിച്ചു. ഇത്തരം പുണ്യഭൂമിയിൽ ചെല്ലുമ്പോൾ പ്രത്യേക അനുഭൂതിയാണ് ലഭിക്കുക. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭാരവാഹികളോടും ദർശനസൗകര്യമൊരുക്കിയ എല്ലാവരോടും നാട്ടുകാരോടും നന്ദിയുണ്ടെന്നു മോദി പറഞ്ഞു.
എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളും: മോദി
02:33 AM Jun 09, 2019 | Deepika.com