തിരുവനന്തപുരം: ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി പോലീസ് കമ്മീഷണറേറ്റുകൾ രൂപീകരിച്ചു.
മെട്രോ നഗരങ്ങളിൽ ഐജിമാരുടെ നേതൃത്വത്തിൽ കമ്മീഷണറേറ്റ് രൂപീകരിക്കണമെന്നു നേരത്തേ ശിപാർശയുണ്ടായിരുന്നു. കമ്മീഷണർമാർക്ക് മജിസ്റ്റീരിയൽ പദവി ലഭിക്കും. ഗുണ്ടാ ആക്ട് അനുസരിച്ചു അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ വയ്ക്കുന്നത് അടക്കം ഇവർക്ക് ഇനി ജില്ലാ കളക്ടർമാരുടെ അനുമതി ആവശ്യമില്ല.
പുതിയ തിരുവനന്തപുരം കമ്മീഷണറേറ്റിലെ കമ്മീഷണറായി ഐജി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു ദിനേന്ദ്ര കശ്യപ്. ഐജി വിജയ് സാഖറെയാണു കൊച്ചി കമ്മീഷണറേറ്റിന്റെ ചുമതലക്കാരൻ. സാഖ്റെ കൊച്ചി റേഞ്ച് ഐജിയായിരുന്നു.
സംസ്ഥാനത്തു ക്രമസമാധാനച്ചുമതലയുള്ള ഒറ്റ എഡിജിപി മാത്രമാകും ഉണ്ടാകുക. ഷേക് ദർബേഷ് സാഹിബാകും ക്രമസമാധാന ചുമതലയുള്ള എഡിജിപി. മനോജ് ഏബ്രഹാം പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനന്തകുമാർ എക്സൈസ് കമ്മീഷണറാകും. എക്സൈസ് കമ്മീഷണറായ ഋഷിരാജ്സിംഗ് ജയിൽ മേധാവിയാകും.
റേഞ്ച് ഐജിമാർക്കു പകരം രണ്ടു മേഖലാ ഐജിമാരുണ്ടാകും. ദക്ഷിണ മേഖലാ ഐജിയായി എം.ആർ. അജിത്കുമാറും ഉത്തരമേഖലാ ഐജിയായി അശോക് യാദവും വരും.
തിരുവനന്തപുരത്തും കൊച്ചിയിലും പോലീസ് കമ്മീഷണറേറ്റുകൾ
01:54 AM Jun 07, 2019 | Deepika.com