(കോട്ടയം): ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കും രണ്ട് സ്വകാര്യ ആശുപത്രികൾക്കുമെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യ, ചികിത്സാ പിഴവ് എന്നീ വകുപ്പിലാണു കേസ്.
കട്ടപ്പന മണിക്കത്തുകുടി കോഴിമല കുന്പളംകുന്നത്ത് ജേക്കബ് തോമസാ(73) ണു മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു സംഭവം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.23നാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ബന്ധുക്കൾ വെന്റിലേറ്റർ ആവശ്യപ്പെട്ടു പിആർഒയെ സമീപിക്കുകയും ചെയ്തു. ആശുപത്രിയിലെ അന്വേഷണത്തിനു ശേഷം വെന്റിലേറ്റർ സൗകര്യമില്ലെന്നു പിആർഒ മറുപടി നൽകിയതിനാൽ 2.35ന് ഇവർ രോഗിയുമായി തിരികെ പോയി.
തുടർന്നു സമീപത്തെ രണ്ടു സ്വകാര്യ ആശുപത്രികളിൽ ഇവർ എത്തിയെങ്കിലും അവിടെയും ചികിത്സാ സൗകര്യം ലഭിച്ചില്ല. രോഗിക്കു കട്ടപ്പനയിൽനിന്നു കൊടുത്തുവിട്ട ചികിത്സാരേഖയിൽ എച്ച് വണ്‍ എൻ വണ്‍ സംശയമുള്ളതായി രേഖപ്പെടുത്തിയിരുന്നു. 3.28നു വീണ്ടും രോഗിയെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചിരുന്നു. തുടർന്ന് ഗാന്ധിനഗർ സിഐ കെ. ധനപാലന്റെ നേതൃത്വത്തിൽ പോലീസ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി.
കോട്ടയം മെഡി. കോളജിൽ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
01:40 AM Jun 07, 2019 | Deepika.com