കൊച്ചി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവം അറിഞ്ഞയുടൻ മെഡിക്കൽ കോളജ് സൂപ്രണ്ടുമായി ബന്ധപ്പെട്ടിരുന്നു.
രോഗി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഇതുവരെ അങ്ങനെയാണ് ചെയ്തിട്ടുള്ളത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോട്ടയം മെഡിക്കൽ കോളജ്. തെറ്റിധാരണയുടെ പേരിൽ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വസ്യത തകർക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്.
വെന്റിലേറ്റർ ആവശ്യപ്പെട്ടാണു രോഗിയെയുംകൊണ്ടു ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്നത്. ഈ സമയം ആശുപത്രിയിൽ വെന്റിലേറ്റർ ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവരെ അറിയിച്ചു. ഇതുകേട്ടു ക്ഷുഭിതരായ ബന്ധുക്കൾ രോഗിയെ അടുത്തുള്ള രണ്ടു സ്വകാര്യ ആശുപത്രികളിലേക്കു കൊണ്ടുപോയെങ്കിലും അവിടെയും രോഗിയെ പ്രവേശിപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് അറിഞ്ഞത്. തിരികെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. വെന്റിലേറ്റർ ആവശ്യമുള്ള രോഗിയുമായി വരുന്നവർ ബന്ധപ്പെട്ട ആശുപത്രിയിൽ വിളിച്ചു വെന്റിലേറ്റർ ഒഴിവുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
രോഗി മരിച്ച സംഭവം: വീഴ്ച കണ്ടെത്തിയില്ലെന്നു മന്ത്രി
01:40 AM Jun 07, 2019 | Deepika.com