മൂവാറ്റുപുഴ: നിർമാണത്തിലെ പിഴവിനെത്തുടർന്ന് അപകടാവസ്ഥയിലായ പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കണമെന്ന നിർദേശത്തിനു പുറമെ പാലത്തിന്റെ നിർമാണച്ചുമതല കേരള റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയ്ക്കു (ആർബിഡിസികെ) ലഭിക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കരാറുമായി ബന്ധപ്പെട്ട് ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന സംശയത്തിലേക്കാണ് ഈ നിർദേശം വിരൽ ചൂണ്ടുന്നതെന്നു നിയമകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. അന്വേഷണം ആ വഴിക്കു കൂടി നീണ്ടാൽ ഉന്നതരായ കൂടുതൽപേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 17 പേരെ കുറ്റക്കാരായി സംശയിക്കുന്ന വിധത്തിൽ തയാറാക്കിയ എഫ്ഐആർ ജഡ്ജി ബി. കലാംപാഷ ഇന്നലെ ഫയലിൽ സ്വീകരിച്ചു.
സർക്കാർ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ എല്ലാ രേഖകളും വിജിലൻസ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. മേൽപ്പാലം നിൽക്കുന്ന സ്ഥലം, ലാബ് റിപ്പോർട്ട് എന്നിവയും വിശദമായി പരിശോധിച്ചു. ഏറ്റവും മോശമായ നിർമാണമാണു പാലാരിവട്ടം പാലത്തിൽ നടന്നത്. ഇതിലൂടെ സംസ്ഥാന സർക്കാരിനു കനത്ത സാന്പത്തിക നഷ്ടമുണ്ടായി. പ്രതികളുടെ ക്രിമിനൽ ഗൂഢാലോചനയും കുറ്റകരമായ പെരുമാറ്റദൂഷ്യവും അന്വേഷണത്തിൽ തെളിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
പാലാരിവട്ടം മേൽപ്പാലം : ബ്രിഡ്ജസ് കോർപറേഷനെ നിർമാണച്ചുമതല ഏൽപ്പിച്ചതും അന്വേഷിക്കാൻ നിർദേശം
01:33 AM Jun 07, 2019 | Deepika.com