തിരുവനന്തപുരം: വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൈനികക്ഷേമവകുപ്പ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന രാജ്യസൈനിക ബോർഡ് യോഗം തീരുമാനിച്ചു.
എയിഡ്സ് രോഗികളായ വിമുക്തഭടന്മാർ/ അവരുടെ വിധവകൾ/ വിമുക്തഭടന്മാരുടെ ഭാര്യ/ ആശ്രിതരായ മക്കൾ എന്നിവർക്ക് ആദ്യ മൂന്നുവർഷത്തേക്ക് നൽകിയിരുന്ന ധനസഹായം ആജീവനാന്തമാക്കാൻ യോഗം അനുമതി നൽകി. പ്രതിമാസം 1500 രൂപ നിരക്കിലാണ് ധനസഹായം നൽകുന്നത്. വിമുക്തഭടന്മാരുടെ മക്കൾക്ക് സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനുള്ള ധനസഹായം 20,000 രൂപയിൽനിന്ന് 35,000 രൂപയായി ഉയർത്തുകയും ഇതിനായുള്ള വരുമാനപരിധി നാലുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ചതുമാണ് മറ്റൊരു പ്രധാന തീരുമാനം. സെറ്റ്, നെറ്റ്, ജെആർഎഫ്, ഐസിഡബ്ള്യൂഎ, സിഎ തുടങ്ങിയ പരീക്ഷകൾക്കും ഇത്തരത്തിൽ ധനസഹായം ലഭിക്കും.
ദേശീയ അന്തർദേശീയ കായികമത്സരങ്ങളിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടുന്ന വിമുക്തഭടന്മാർ/ ആശ്രിതർക്ക് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതവും അന്തർദേശീയ മത്സരവിജയികൾക്ക് യഥാക്രമം 1,50,000 രൂപ, ഒരുലക്ഷം, 75,000 രൂപ വീതവും നൽകാനും യോഗം തീരുമാനിച്ചു. 2018 ഏപ്രിൽ ഒന്നു മുതൽ മുൻകാലപ്രാബല്യത്തോടെയാണ് ഈ ഒറ്റത്തവണ സാമ്പത്തികവിതരണം.
വിമുക്തഭടന്മാർക്കോ അവരുടെ ആശ്രിതർക്കോ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫണ്ടിൽനിന്നും മുഖ്യമന്ത്രി 50,000 രൂപയും സൈനികക്ഷേമവകുപ്പ് മേധാവി 20,000 രൂപയും അനുവദിക്കും. ജില്ലാതലത്തിൽ കളക്ടർക്കും ജില്ലാ സൈനിക ഓഫീസർക്കും ഈ പദ്ധതിപ്രകാരം യഥാക്രമം 10,000, 5000 രൂപ അനുവദിക്കാം.
കൂടാതെ നിർധനരായ വിമുക്തഭടന്മാരുടെ സാമ്പത്തികബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് 8000 മുതൽ 10,000 രൂപ വരെ അർഹതയ്ക്കുവിധേയമായി സംസ്ഥാനഫണ്ടിൽനിന്നും നൽകും. ജില്ലാഫണ്ടിൽനിന്നും 6000 മുതൽ 7000 രൂപ വരെ നൽകും.
ചീഫ് സെക്രട്ടറി ടോം ജോസ്, സതേൺ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർമാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി. അരുൺ, മറ്റ് ഉന്നതസൈനികോദ്യോഗസ്ഥർ, സൈനികക്ഷേമവകുപ്പ് ഡയറക്ടർ ഇൻ ചാർജ് എ. കിഷൻ തുടങ്ങിയവർ പങ്കെടുത്തു.
വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കും
01:18 AM Jun 07, 2019 | Deepika.com