കൊച്ചി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷൻ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. ജീവിതലാളിത്യത്തിന്റെയും പ്രാര്‍ഥാനാജീവിതത്തിന്റെയും ശക്തമായ സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഭാ ശുശ്രൂഷകളില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യക്തിപരമായ ബന്ധങ്ങളില്‍ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചിരുന്ന നന്മ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
സഭൈക്യ പ്രസ്ഥാനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തത്്പരനായിരുന്നു. പാവപ്പെട്ടവരോടുള്ള കരുണയും കരുതലും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. പതിനഞ്ചു വര്‍ഷം തിരുവല്ല അതിരൂപതയുടെ അമരക്കാരനായിരുന്നുകൊണ്ട് പുഷ്പഗിരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി എല്ലാ തലങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും കർദിനാൾ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിൽ നടക്കുന്ന സംസ്കാരശുശ്രൂഷകളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
കോട്ടയം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മാതൃകാപരമായ ലളിത ജീവിത ശൈലി പാലിച്ച പിതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: തിരുവല്ല മലങ്കര കത്തോലിക്കാ അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുശോചിച്ചു. വൈദികപരിശീലനരംഗത്തും, സഭൈക്യരംഗത്തും അദ്ദേഹം നല്കിയ സംഭാവനകൾ നിസ്തുലമാണെന്നും തിരുവല്ല അതിരൂപതയുടെയും കത്തോലിക്കാ സഭയുടെയും വളർച്ചയ്ക്കായി ത്യാഗപൂർണവും മാതൃകാപരവുമായ ശുശ്രൂഷകളാണ് അദ്ദേഹം നിർവഹിച്ചതെന്നും ചങ്ങനാശേരി അതിരൂപതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അഭിവന്ദ്യ തിരുമേനി ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ജീവിതം നയിക്കുകയും മാനുഷിക ബന്ധങ്ങൾ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന നല്ല അയൽക്കാരനായിരുന്നുവെന്നും മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു.
മാർ ജോസഫ് പവ്വത്തിൽ
ചങ്ങനാശേരി: ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത കൂടെയുളള ആൾ എന്ന അവബോധം ജനിപ്പിച്ച വ്യക്തിയായിരുന്നുവെന്നും തിരുമേനിയുടെ ശിഷ്യഗണങ്ങൾക്കും സഹപ്രവർത്തകർക്കും അദ്ദേഹം സമീപസ്ഥനായിരുന്നുവെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. എസ്ബി കോളജിൽ പഠിപ്പിച്ചുകൊണ്ടിരുന്നകാലത്തുതന്നെ അന്നു തിരുവല്ല മൈനർ സെമിനാരിയിൽ റെക്ടറായിരുന്ന തിരുമേനിയെ അറിയാമായിരുന്നു. 1987ൽ തിമോത്തിയോസ് തിരുമേനിയുടെ തിരുവല്ലയിൽ വച്ചുനടന്ന മെത്രാഭിഷേകത്തിന് അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയോടൊപ്പം ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരു ന്ന താനും ഉണ്ടായിരുന്നുവെന്നും തുടർന്നുളള കാലങ്ങളിലെല്ലാം ഒരുമിച്ചു പ്രവർത്തിക്കാൻ ഉതകുന്ന സാഹചര്യങ്ങളാണ് ഉണ്ടായിരുന്നതെന്നും മാർ പവ്വത്തിൽ അനുസ്മരിച്ചു.
ലാളിത്യമായിരുന്നു തിമോത്തിയോസ് തിരുമേനിയുടെ മുഖമുദ്ര. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സംഘത്തിൽ ഭാരവാഹിത്വം വഹിച്ചപ്പോഴും തങ്ങൾ സഹപ്രവർത്തകരായിരുന്നു. ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഏറ്റവും വിശ്വസ്തതയോടെ പൂർത്തിയാകാൻ തന്റെ കഴിവുകൾ മുഴുവനും വിനിയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മാർ പവ്വത്തിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിലും മെത്രാന്മാരുടെ പ്രാദേശിക മാസധ്യാനത്തിലും തങ്ങൾ സഹകാരികളായിരുന്നു. രോഗിയായിരുന്നപ്പോഴും തിരുമേനിയെ സന്ദർശിച്ച് സൗഹൃദം പുതുക്കിയിരുന്നു. തിരുമേനി ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകർന്നുതന്ന പാഠങ്ങളും എപ്പോഴും നമ്മോട് കൂടെ ഉണ്ടായിരിക്കുമെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു.
മാർ മാത്യു മൂലക്കാട്ട്
കോട്ടയം: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ ഗീവഗീസ് മാർ തിമോത്തിയോസിന്റെ നിര്യാണത്തിൽ കെസിബിസി സെക്രട്ടറി ജനറലും കോട്ടയം ആർച്ച്ബിഷപ്പുമായ മാർ മാത്യു മൂലക്കാട്ട് അനുശോചനം രേഖപ്പെടുത്തി. സെമിനാരി റെക്ടർ തിരുവല്ല മെത്രാപ്പോലീത്ത എന്നീ നിലകളിൽ പിതാവിന്റെ ശുശ്രൂഷകൾ മാതൃകാപരവും അനുകരണീയവുമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. തികഞ്ഞ സാത്വികനായിരുന്ന പിതാവ് ആഴമായ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും അടിയുറച്ച വ്യക്തിയായിരുന്നുവെന്നും പിതാവിന്റെ അജപാലന ശുശ്രൂഷകൾ എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യമായിരുന്നുവെന്നും മാർ മൂലക്കാട്ട് അനുസ്മരിച്ചു.
മാർ തിമോത്തിയോസ് ലാളിത്യത്തിന്റെ സാക്ഷ്യം: മാര്‍ ആലഞ്ചേരി
12:11 AM Jun 05, 2019 | Deepika.com