നെടുങ്കണ്ടം: സെൽവരാജ് കൊലക്കേസിൽ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ മൂന്നാം പ്രതിയാക്കി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉടുന്പൻചോല കല്ലുപാലം ക്ലാമറ്റത്തിൽ സിബിയാണു പ്രതി. സംഭവത്തിൽ സിബി ഉൾപ്പെട്ടിരുന്നതായി മരിച്ച സെൽവരാജിന്റെ ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം സെൽവരാജും സുഹൃത്ത് അരുൾഗാന്ധിയും തമ്മിൽ പണമിടപാട് സംബന്ധിച്ചു തർക്കം ഉണ്ടാകുകയും ഇതു സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ തലയ്ക്കു പരിക്കേറ്റ സെൽവരാജ് മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേയ് 31ന് സെൽവരാജ് മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊലപാതകത്തിൽ അരുൾഗാന്ധി, മകൻ ചിന്പ് എന്ന് വിളിക്കുന്ന ദുരൈ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇതു കൂടാതെയാണ് കോണ്‍ഗ്രസ് നേതാവിനെയും പ്രതിയാക്കിയിരിക്കുന്നത്. സെൽവരാജിന്റെ മരണം രാഷ്ട്രീയ കെലപാതകമാണെന്നാരോപിച്ച് സിപിഎം പ്രക്ഷോഭത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചു സംഘട്ടന പരന്പര ഉടുന്പൻചോല മേഖലയിൽ അരങ്ങേറുകയാണ് . കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പാർട്ടി ഓഫീസ് ആക്രമിക്കുകയും പാൽസംഭരണ ശാലയ്ക്കുനേരെ ആക്രമണമുണ്ടാകുകയും ചെയ്തു.
ഇന്നലെ പാറത്തോട്ടിൽ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ സിപിഎം പ്രവർത്തകർ സംഘംചേർന്ന് ആക്രമിച്ചതായും പരാതി ഉണ്ടായിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉടുന്പൻചോലയിൽ സിപിഎം-കോണ്‍ഗ്രസ് സംഘർഷം; ആക്രമണ പരന്പര
12:02 AM Jun 05, 2019 | Deepika.com