തിരുവനന്തപുരം: മുൻ എംപിയും എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിലാണു നടപടി.
അബ്ദുള്ളക്കുട്ടിയോടു വിശദീകരണം ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നുകൊണ്ടു പരിഹാസപൂർണമായ മറുപടി നൽകുകയാണു ചെയ്തതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടാതെ പാർട്ടിയുടെ അന്തസിനെയും അച്ചടക്കത്തെയും ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ തരത്തിൽ പ്രസ്താവനകൾ തുടരുകയും പാർട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു വരികയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണു പുറത്താക്കൽ.
ബിജെപിയുടെ തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മേയ് 28നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഗാന്ധിജിയുടെ തത്ത്വങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും പ്രയോഗവത്കരിച്ചതു കൊണ്ടാണ് നരേന്ദ്ര മോദി ഭരണത്തുടർച്ച നേടിയതെന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്. മോദി ഭരണത്തിന്റെ നേട്ടങ്ങളും എണ്ണിയെണ്ണി പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയർന്നെങ്കിലും വികസന രാഷ്ട്രീയത്തേക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. മാത്രമല്ല, മുതിർന്ന നേതാക്കളായ വി.എം. സുധീരൻ, കെ. സുധാകരൻ എന്നിവർക്കെതിരേ കടുത്ത വിമർശനവും ഉയർത്തി. ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരി സീറ്റ് അനുവദിച്ചതു മുതൽ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസുമായി അകൽച്ചയിലായിരുന്നു. ഇതിനിടെ അദ്ദേഹം ബിജെപിയുമായി അടുക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു.
അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി
01:34 AM Jun 04, 2019 | Deepika.com