തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന് അക്രമരാഷ്ട്രീയവും കാരണമായെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിനു തൊട്ടുപിന്നാലെ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനെയും യുഡിഎഫ് പ്രവർത്തകരെയും ഇടതുപ്രവർത്തകർ പൊതുനിരത്തിൽ കൈയേറ്റം ചെയ്തതിലൂടെ സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. മലബാറിൽ തങ്ങളുടെ കോട്ട സംരക്ഷിക്കാൻ അക്രമത്തിന്റെ മാർഗമാണ് സിപിഎം എക്കാലവും സ്വീകരിച്ചത്. അക്രമരാഷ്ട്രീയത്തിന് ദീർഘായുസില്ലെന്നു കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങൾ തെളിയിച്ചു. എന്നിട്ടും സിപിഎം മാത്രം അതു തിരിച്ചറിയാൻ തയാറാകുന്നില്ല.
സിപിഎം അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടും അക്രമരാഷ്ട്രീയം തുടരുന്നത് അത്യന്തം അപമാനകരമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പ്രേമചന്ദ്രനെയും യുഡിഎഫ് പ്രവർത്തകരെയും അക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഭരണത്തിന്റെ തണലിൽ സിപിഎം സംരക്ഷണം നൽകുന്നതിനാലാണ് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അനുഭാവികൾക്ക് ഊർജം ലഭിക്കുന്നത്. സ്വന്തം പ്രവർത്തകരെ നിയന്ത്രിക്കാനും നിലയ്ക്കു നിർത്താനും കഴിയാത്തിടത്തോളം അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിക്കൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അർഹതയില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
തെരഞ്ഞടുപ്പിനു മുമ്പും ഫലം വന്നതിനു ശേഷവും സിപിഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിലും കൊല്ലും കൊലവിളിയും നടത്തുന്ന ഇതുപോലൊരു പാർട്ടി ലോകത്തൊരിടത്തും കാണില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു.
അക്രമരാഷ്ട്രീയം സിപിഎമ്മിന്റെ രക്തത്തിലുള്ളത്: മുല്ലപ്പള്ളി
12:50 AM Jun 04, 2019 | Deepika.com