കോട്ടയം: എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചത് 19,736 പേർ. 16,196 പെണ്‍കുട്ടികളും 3,540 ആണ്‍കുട്ടികളും രജിസ്റ്റർ ചെയ്തതായി വൈസ് ചാൻസലർ പ്രഫ.സാബു തോമസ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 5,227 അപേക്ഷ കൂടുതലായി ലഭിച്ചു. കഴിഞ്ഞ വർഷമിത് 14,509 ആയിരുന്നു. എംഎസ്സി പ്രോഗ്രാമുകൾക്കാണ് ഏറ്റവുമധികം ഓപ്ഷനുള്ളത് - 1,16,346. 37 വിവിധ എംഎസ്സി പ്രോഗ്രാമുകളാണുള്ളത്. 10 വിവിധ എംകോം പ്രോഗ്രാമുകൾക്കായി 43,108 ഓപ്ഷനുകളും 25 വിവിധ എംഎ പ്രോഗ്രാമുകൾക്കായി 39,964 ഓപ്ഷനുകളും നൽകിയിട്ടുണ്ട്. 7,276 ഓപ്ഷനുകൾ എംഎസ്ഡബ്ല്യുവിനും 1,210 ഓപ്ഷനുകൾ എംടിടിഎമ്മിനും ലഭിച്ചിട്ടുണ്ട്.
പ്രോഗ്രാമുകളിൽ എംകോം ഫിനാൻസ് ആൻഡ് ടാക്സേഷനാണ് ഏറ്റവുമധികം ഓപ്ഷനുകൾ ലഭിച്ചത്- 42,099. എംഎസ്സി കെമിസ്ട്രിക്ക് 27,793ഉം ഫിസിക്സിന് 27,016ഉം മാത്സിന് 12,256ഉം എംഎ ഇംഗ്ലീഷിന് 22,902ഉം ഇക്കണോമിക്സിന് 6,929ഉം ഓപ്ഷനുകളാണു നൽകിയിട്ടുള്ളത്. പിജിക്ക് മൊത്തം 10,550 സീറ്റാണുള്ളത്. ഇതിൽ ആറായിരത്തോളം സീറ്റുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം.
പിജിയിൽ പ്രിയം എംകോം ഫിനാൻസ് ആൻഡ് ടാക്സേഷനോട്
12:40 AM Jun 04, 2019 | Deepika.com