കണ്ണൂർ: പ്രളയാനന്തരം സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞുവരുന്നതായി പഠനങ്ങൾ. ഡെയറി ഫാമുകൾ ആധുനികവത്കരിച്ചെങ്കിലും ക്ഷീരകർഷകർക്ക് ആവശ്യമായ സഹായവും നിർദേശങ്ങളും നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇതര സംസ്ഥാനത്തുനിന്ന് കൂടുതൽ പാൽ എത്തിക്കേണ്ടിവരും. ആഞ്ഞടിച്ച പ്രളയത്തിൽ സംസ്ഥാനത്ത് 5100 കറവപ്പശുക്കൾ ചത്തതായിട്ടാണ് ഔദ്യോഗിക കണക്ക്. കൂടാതെ 7000 പശുക്കളും 6000 ആടുകളും ചത്തൊടുങ്ങി. 18000 തൊഴുത്തുകൾ നശിച്ചു.
ക്ഷീരമേഖലയിൽ മാത്രം 172 കോടി രൂപയുടെ നഷ്ടമാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയിട്ടുള്ളത്. കന്നുകാലികളുടെ എണ്ണം 16 ലക്ഷത്തിൽനിന്ന് 14 ലക്ഷമായി കുറഞ്ഞു. കേരളത്തിൽ ആവശ്യമുള്ള പാലിന്റെ 75 ശതമാനമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 25 ശതമാനം പാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരികയാണ്. നിലവിൽ സംസ്ഥാനത്തെ പാൽ ഉത്പാദനം 25.2 ലക്ഷം മെട്രിക് ടണ്ണാണ്. എന്നാൽ മലയാളിയുടെ ആവശ്യം നിറവേറ്റാൻ 31 ലക്ഷം മെട്രിക് ടൺ പാൽ ആവശ്യമാണ്. ആറു ലക്ഷം മെട്രിക് ടൺ പാലിന്റെ കുറവാണ് സംസ്ഥാനം നേരിടുന്നത്.
പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്കുനീങ്ങുമ്പോഴുണ്ടായ പ്രളയം ക്ഷീരമേഖലയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്ത് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 31 രൂപയാണ് ശരാശരി ചെലവ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ഇത് 24 രൂപ മാത്രമാണ്. ഇക്കാരണത്താൽ അവർക്ക് പാലിന് വിലകുറച്ചു വില്ക്കാൻ കഴിയുന്നുണ്ട്. സംസ്ഥാനത്തള്ള 3564 പാൽ സൊസൈറ്റികൾവഴിയാണ് ക്ഷീരകർഷകരിൽനിന്ന് പാൽ സംഭരിക്കുന്നത്.
പാൽ ഉത്പാദനത്തിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ കേരളത്തിന് ഇനിയും സാധിച്ചിട്ടില്ല. സംസ്ഥാനത്ത് 6.04 ലക്ഷം കറവപ്പശുക്കളാണുള്ളത്. പ്രത്യുത്പാദനക്ഷമതയിൽ കാര്യമായ ഇടപെടൽ നടത്തിയാലേ പാൽ ഉത്പാദനം കൂടുകയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. അല്ലാതെ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പശുക്കളെ കൊണ്ടുവന്ന് പാലുത്പാദനം കൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ആർ. വേണുഗോപാൽ പറഞ്ഞു.
ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ
പരമ്പരാഗത രീതിയിൽനിന്ന് കേരളത്തിലെ ക്ഷീരകർഷകർ മാറിത്തുടങ്ങിയിരിക്കുന്നു. ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന നാട്ടിൻപുറങ്ങളിലെ കർഷകൻപോലും നൂതനമാർഗങ്ങൾ അവലംബിക്കുന്നുണ്ട്. ഈ മേഖലയെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ധനസഹായം ലഭ്യമാക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. എങ്കിലും ക്ഷീരകർഷക മേഖല ആധുനികതയുടെ പാതയിലാണ്. മഹാപ്രളയത്തിനുശേഷം വലിയ നഷ്ടം സംഭവിച്ച മേഖലയാണ് ക്ഷീരമേഖല. പ്രളയം അതിജീവിച്ചപ്പോൾ കനത്ത ചൂടുകാരണം പശുക്കളെ പുറത്തുകെട്ടാൻ സാധിക്കാത്ത സ്ഥിതിയാണ്. കാലാവസ്ഥാ വ്യതിയാനം കന്നുകാലികളിലെ പാലുത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കാലത്തിനൊപ്പം മാറാൻ ഫാമുകളും
കേരളത്തിലെ ഫാമുകൾ അടിമുടി മാറുകയാണ്. സെൻസർ വച്ച് ഫാമുകളിൽ ഊഷ്മാവ് നിയന്ത്രിക്കുന്ന സംവിധാനങ്ങൾ പരീക്ഷിച്ചുതുടങ്ങി. പശുക്കളുടെ ചലനങ്ങൾ നിരീക്ഷിച്ച് രോഗങ്ങൾ നിർണയിക്കാൻ തക്ക സോഫ്റ്റ്വേർ കർഷകർ ഉപയോഗിച്ചുതുടങ്ങി. കുളമ്പുകൾക്ക് യന്ത്രം ഘടിപ്പിച്ചാണ് പശുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. രാവിലെയും വൈകുന്നേരവും പാൽ വില്പന നടത്തുന്നതിനു പകരം ലാഭകരമായ നൂതനവിദ്യകളാണ് കർഷകർ ആവിഷ്കരിക്കുന്നത്. പാൽ വിതരണം രാവിലെ മാത്രമാക്കുകയും വൈകുന്നേരങ്ങളിലെ പാൽ മറ്റുത്പന്നങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പാലിനെക്കാൾ കൂടിയ വിലയ്ക്കാണ് ഇവ വിൽക്കുന്നത്.
തൈര്, മോര്, വെണ്ണ, നെയ്യ് എന്നീ ഉത്പന്നങ്ങളാണ് കൂടുതലും നിർമിക്കുന്നത്. കറവക്കാരെ കൂടുതൽ ആശ്രയിക്കാതെ കറവയന്ത്രത്തെയാണ് പുതിയ ക്ഷീരകർഷകർ ഉപയോഗിക്കുന്നത്. കറവക്കാരന് പ്രതിമാസം 1200 രൂപയാണ് കൂലിയായി നൽകേണ്ടത്.
തീറ്റയും പരിപാലനവും
പശുവളർത്തൽ ലാഭകരമാക്കുന്നതിനും ഡയറി ഫാമുകൾ ആധുനികവത്കരിക്കുന്നതിനും ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും വ്യക്തമായ നിർദേശങ്ങളും സഹായങ്ങളും നൽകിവരുന്നുണ്ട്. പശുക്കുട്ടി ജനിക്കുന്നതു മുതലുള്ള സംരക്ഷണവും തീറ്റയും പരിപാലനവും സംബന്ധമായ കാര്യങ്ങൾ ക്ഷീരകർഷകർക്ക് നൽകുന്നുണ്ട്.
പശുക്കൾക്ക് ഏറ്റവും പരിചരണം ലഭിക്കേണ്ടത് പ്രസവത്തിന് മൂന്നാഴ്ച മുന്പും പ്രസവശേഷം രണ്ടാഴ്ചയുമാണ്. പശുക്കളുടെ തീറ്റയുടെ കാര്യത്തിലും ശ്രദ്ധ വേണം. വൈക്കോൽ പരമാവധി ഒഴിവാക്കണം. ശുദ്ധജലം ധാരാളം നൽകണം. ദിവസവും 60 മുതൽ 90 ലിറ്റർ വെള്ളം നൽകണം. മാത്രമല്ല ഓരോ ഫാമിലും ഒരുമാസത്തെ തീറ്റയും ഒരു ടാങ്ക് വെള്ളവും കരുതണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശം. ഉത്പാദന ചെലവ് കുറച്ച് പാലുത്പാദനം കൂട്ടണം. പശു ക്ഷീണിച്ചാൽ പാലുത്പാദനം കുറയുമെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
സജീവൻ പൊയ്ത്തുംകടവ്
മഹാപ്രളയത്തിനുശേഷം പാലുത്പാദനം കുറഞ്ഞു
12:44 AM Jun 03, 2019 | Deepika.com