നെടുങ്കണ്ടം: ഉടുന്പൻചോലയിൽ പാർട്ടി പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു സിപിഎമ്മിന്റെ നേത്യത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. കോണ്‍ഗ്രസ് നേതാക്കൾ അടക്കം നാലുപേർക്കു പരിക്കേറ്റു.
കോണ്‍ഗ്രസ് പാർട്ടി ഓഫീസും മിൽമാ സൊസൈറ്റിയും അടിച്ചുതകർത്തു. കഴിഞ്ഞ 23ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ ഉടുന്പൻചോല വിശ്വനാഥൻ കോളനി സ്വദേശി സെൽവരാജ് ശനിയാഴ്ച മരിച്ചിരുന്നു. ഇതു രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചാണു സിപിഎമ്മിന്റെ നേത്യത്വത്തിൽ ഉടുന്പൻചോല ടൗണിൽ ഇന്നലെ വൈകുന്നേരം പ്രതിഷേധപ്രകടനം നടന്നത്.
പ്രകടനം നടക്കുന്പോൾ കോണ്‍ഗ്രസ് ഓഫീസിൽ ഉണ്ടായിരുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ, ഡിസിസി മെന്പർ സി.സി വിജയൻ എന്നിവരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. യുഡിഎഫ് ഭരണസമിതിയുടെ കീഴിലുളള മിൽമാ സൊസൈറ്റിയും പ്രവർത്തകർ അടിച്ചു തകർത്തു. ഉടുന്പൻചോല, പാറത്തോട്, മൈലാടുംപാറ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും നശിപ്പിച്ചു. ആപ്കോസ് പ്രസിഡന്റും ഡിസിസി മെന്പറുമായ പി.ഡി. ജോർജ്, മകൻ ടിബിൻ എന്നിവരെയും ആക്രമിച്ചു.
ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നേത്യത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തിയോടെയാണ് സംഘർഷത്തിനു അയവുവന്നത്. മേഖലയിൽ സംഘർഷ സാധ്യത തുടരുന്നതിനാൽ സ്ഥലത്തു വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുകയാണ്.
സിപിഎം പ്രകടനത്തിനിടെ പരക്കെ ആക്രമണം; കോണ്‍ഗ്രസ് നേതാക്കളടക്കം നാലുപേർക്ക് പരിക്ക്
12:44 AM Jun 03, 2019 | Deepika.com