സ്വയം ഉരുത്തിരിച്ചെടുക്കുന്ന ഈ നവീന കൃഷിമുറകൾ സഹകർഷകർക്ക് പകരുന്നതിലും ചിലർക്ക് നല്ല താത്പര്യമുണ്ടാകും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പുഞ്ചവയൽ ഒറവാറൻതറ വീട്ടിൽ ലൂയിസ് തോമസ് ഈ ഗണത്തിൽപ്പെടുന്ന കർഷകനാണ്. അതുകൊണ്ടു തന്നെ നാട്ടുകാരുടെ കൃഷിപുസ്തകം കൂടിയാണ് ലൂയിസ്.
ലൂയിസ് എന്ന അൻപത്തിരണ്ടുകാരൻ കൃഷിതുടങ്ങിയിട്ട് വർഷം 38 പിന്നിടുന്നു. പിതാവിന്റെ കൂടെ ചെറുപ്പത്തിൽ പുരയിടത്തിലെ അല്ലറ ചില്ലറ പണിയിലാണ് തുടക്കം. സ്വന്തമായുള്ളത് 40 സെന്റ് പുരയിടം മാത്രം. എന്നാൽ പന്ത്രണ്ടര ഏക്കറിലാണ് ആകെ കൃഷി. പാട്ടക്കൃഷിയാണെന്നു മാത്രം.
സ്വന്തം പുരയിടത്തിൽ തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട, പേര, ചേന, ചേന്പ്, കുരുമുളക്, മഞ്ഞൾ, ഇഞ്ചി, പച്ചക്കറിവിളകൾ എന്നിവയ്ക്കെല്ലാം കൃത്യമായ ഇടംകൊടുത്തിരിക്കുന്നു.
വാഴയാണ് പ്രധാനമായും കൃഷിചെയ്യുക. നാടൻ നേന്ത്രവാഴ, ക്വിന്റൽവാഴ, സ്വർണമുഖിവാഴ എന്നീ ഇനങ്ങളാണ് തെരഞ്ഞെടുക്കുക. ഇടവിളയായി കാച്ചിൽ, ചേന, ചേന്പ്, ഇഞ്ചി, മഞ്ഞൾ, പച്ചക്കറിയിനങ്ങൾ, കുറ്റിപ്പയർ, ചീര എന്നിവയും കൃഷിചെയ്യും.
മണ്ണറിഞ്ഞ് കൃഷി
കൃഷിഭവന്റെ നിർദ്ദേശാനുസരണം ശാസ്ത്രീയ മണ്ണുപരിശോധന നടത്തിയാകും കൃഷിക്ക് തുടക്കമിടുക. മഴയ്ക്ക് മുന്നോടിയായി കൃത്യമായ അകലത്തിൽ കുഴിയെടുത്ത് മണ്ണിളക്കി കുഴിയൊന്നിന് 150 ഗ്രാം ഡോളോമൈറ്റ് ആദ്യം നൽകും. തുടർന്ന് 10 ദിവസത്തിനു ശേഷം 200 ഗ്രാം എല്ലുപൊടി ചേർത്തിളക്കി കുഴി വിത്തുനടുന്നതിന് പരുവപ്പെടുത്തും. രോഗ-കീടബാധകളില്ലാത്ത വാഴവിത്തുകൾ ശേഖരിച്ച് സ്യൂഡോമോണസ്, വാം, ട്രൈക്കോഡർമ എന്നിവ ചേർത്തിളക്കിയ ചാണകപ്പാലിൽ മുക്കി തണലത്തുണക്കിയെടുത്തതിനെ ശരിയായി കുഴിയിൽ നട്ടുപിടിപ്പിക്കും.
രോഗമകറ്റാൻ
ഉലുവ - കരിഞ്ചീരകമിശ്രിതം
വാഴയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന കുറുനാന്പ് രോഗത്തെ പ്രതിരോധിക്കുന്നതിന് ഉലുവ-കരിഞ്ചീരക മിശ്രിതം 20 ഗ്രാം വീതം ചുവട്ടിൽ ചേർക്കും. 10 കിലോഗ്രാം ഉലുവ, ഒരു കിലോഗ്രാം കരിഞ്ചീരകം എന്നിവ ഉണക്കി, മില്ലിൽ പൊടിച്ചെടുത്താണ് മിശ്രിതം തയാറാക്കുക. ആവശ്യമെങ്കിൽ നട്ട് മൂന്നുമാസത്തിനുശേഷവും ഈ മിശ്രിതം ഒരാവർത്തികൂടി നൽകും. കുറുനാന്പ് രോഗത്തിനെതിരേ ഈ അദ്ഭുത മിശ്രിതം ഫലവത്താണെന്ന് ലൂയിസും സഹകർഷകരും സാക്ഷ്യപ്പെടുത്തുന്നു.
വാഴക്കൃഷി ചെയ്യുന്പോൾ ശരിയായ ഇടയകലം നൽകുന്നത് നല്ലതാണ്. ഒരേക്കറിൽ ശരാശരി 300 വാഴകൾക്കേ ഇടം നൽകൂ. കൂടാതെ ഇടവിളകൾക്കും സ്ഥലം നൽകും. ചേന, ചേന്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ എന്നിവയെല്ലാം തരാതരം കൃഷിചെയ്യും.
വാഴത്തോട്ടത്തിൽ ഒരിഞ്ചുസ്ഥലം പോലും പാഴാക്കാതെ കുറ്റിപ്പയറാകും കൃഷി ചെയ്യുക. നാടൻ കുറ്റിപ്പയറിന് വിപണിയിൽ കിലോഗ്രാമിന് 60 രൂപ വരെ വിലയുണ്ട്. ഫലഭൂയിഷ്ഠമായ മേൽമണ്ണ് ഒലിച്ചുപോകുന്നതും ഒഴിവാക്കാം. അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്ത് മണ്ണിൽ നൽകുന്ന സ്വഭാവം പയർച്ചെടികൾക്കുള്ളതിനാൽ നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കുകയുമാകാം. വിളവെടുപ്പ് പൂർത്തിയായ പയർച്ചെടിയെ കൃഷിയിടത്തിൽ പുതയായി നൽകാം.
ചീരയാണ് ലൂയിസ് പരീക്ഷിക്കുന്ന മറ്റൊരു ആവരണ ഇടവിള. കുറഞ്ഞദിവസത്തിനുള്ളിൽ വിളവെടുക്കാം. വിഷമില്ലാ ചീരയ്ക്ക് കിലോഗ്രാമിന് 40 രൂപ ഉറപ്പെന്ന് ലൂയിസ് പറയുന്നു. ചീര വിളഞ്ഞ മണ്ണിൽ വാഴ നന്നായി വളരുമെന്നും ലൂയിസ് സാക്ഷ്യപ്പെടുത്തുന്നു.
അത്യാവശ്യത്തിനു മാത്രം രാസവളം
മണ്ണു പരിശോധനപ്രകാരം അത്യാവശ്യത്തിനു മാത്രം രാസവളം നൽകുന്ന രീതിയാണ് ലൂയിസ് അനുവർത്തിക്കുന്നത്. കൃഷിവകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കും. മുതിർന്ന കർഷകരെ കൃഷിയിടം കാണിച്ച് അഭിപ്രായങ്ങൾ സ്വീകരിക്കും.
കനത്തമഴയില്ലാത്ത സമയത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ ആവശ്യാനുസരണം നൽകും. ഏറ്റവും വിലക്കുറവുള്ളതും എന്നാൽ അവശ്യ സൂക്ഷ്മമൂലകങ്ങളടക്കം സമൃദ്ധമായുള്ളതാണ് കോഴിവളമെന്ന് ലൂയിസ് പറയും. ഇടയ്ക്ക് ഉണങ്ങിപൊടിഞ്ഞ ആട്ടിൻ കാഷ്ഠം നൽകുന്നത് വേരിന്റെ വളർച്ച കൂട്ടും.
വാഴയ്ക്ക് വേനൽക്കാലത്ത് പുതയിടീൽ നിർബന്ധം. പിണ്ടിപ്പുഴുവിനെതിരേ പുകയില, വേപ്പെണ്ണ, ബാർസോപ്പ് മിശ്രിതം തടയിൽ ബ്രഷ് ചെയ്ത് പിടിപ്പിച്ചശേഷം പഴയ പത്രക്കടലാസുകൾ ചുറ്റിപിടിപ്പിക്കുന്നത് ചൂടിനും കീടബാധയ്ക്കെതിരെയും ഫലപ്രദമെന്ന് കർഷകൻ പറയുന്നു.
കൃത്യ സമയത്തു മാത്രമെ കൃഷിയിറക്കാവൂ. കൃഷിപ്പണികൾക്കിറങ്ങുന്നതും സമയം നോക്കിവേണം. ചൂടുകൂടുതലുള്ള ഉച്ചസമയം ഒഴിവാക്കിയാണ് ലൂയിസ് കൃഷിപ്പണികൾക്കിറങ്ങുക. രാവിലെയും വൈകുന്നേരവും കൃത്യമായി കൃഷിയിടത്തിൽ പണിക്കെത്തും.
ലൂയിസിന്റെ കൃഷിത്തോട്ടത്തിൽ കാര്യങ്ങളെല്ലാം ചിട്ടപ്പടിയാണ്. നാടൻ ഏത്തൻ ടിഷ്യൂകൾച്ചർ വിത്തു നട്ടാൽ ഒന്പതാം മാസം കുലവരും. 12-ാം മാസം ശരാശരി 18 കിലോയുള്ള കുലമുറിക്കാം. ക്വിന്റൽ വാഴവിത്തിന് 25 രൂപയാണ് വില. 10-ാം മാസം കുലവരും. 13-ാം മാസം 30 കിലോയുള്ള കുല വെട്ടിയെടുക്കാം. സ്വർണമുഖി വിത്തിന് 40 രൂപയാണ് വില. 11-ാം മാസം കുലയ്ക്കും 14-ാം മാസം 40 കിലോയുള്ള വാഴക്കുല വിളവെടുക്കാം. സീസണും വിപണിയും നോക്കി കൃഷിയിറക്കുന്നതിനാൽ മികച്ച വില ഉറപ്പാക്കാനും കഴിയും.
നെല്ലാണ് ജീവൻ
കഴിഞ്ഞ പന്ത്രണ്ടു വർഷമായി ലൂയിസ് കരനെൽക്കൃഷി ആദായകരമായി കൃഷിചെയ്തുവരുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കരനെൽക്കൃഷി വ്യാപനപദ്ധതിയായ മകരക്കൊയ്ത്തിൽ തുടങ്ങി, കൃഷിവകുപ്പിന്റെ കരനെൽക്കൃഷി പദ്ധതിപ്രകാരമുള്ള നെൽക്കൃഷിവികസന പദ്ധതികളിലെല്ലാം ലൂയിസ് സജീവമായി പങ്കെടുക്കുന്നു. ലൂയിസിന്റെ കരനെൽപാടത്തെ ബന്പർ വിളവു കണ്ട് പഴമക്കാരും പുതുതലമുറക്കാരും ഒരുപോലെ അദ്ഭുതം കൂറുന്നത് ചരിത്രം.
വരുംകാലം വിഷമില്ലാ പഴങ്ങളുടേതാകുമെന്ന് ലൂയിസ് പറയുന്നു. സംസ്ഥാനഫലമായ ചക്കയ്ക്കൊപ്പമോ അതിലുപരിയോ വിപണനസാധ്യതയുള്ളതാണ് പാഷൻഫ്രൂട്ട്. ലൂയിസിന്റെ പാഷൻഫ്രൂട്ട് പന്തലിൽ നിന്നു പറിച്ചെടുക്കുന്ന പഴങ്ങൾ കിലോഗ്രാമിന് 80 രൂപാ നിരക്കിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുക.പരിചരണം, രോഗ-കീടബാധ എന്നിവയിൽ കുറവുള്ള ഈ വിളയെ കർഷകർ കൂടുതൽ പരിഗണിക്കണമെന്ന് കർഷകപക്ഷം.
വിഷമില്ലാ വിളകൾക്ക് വിലയേറും
തന്റെ കൃഷിയിടത്തിൽ നിരനിരയായി പിടിപ്പിച്ചിട്ടുള്ള റെഡ്ലേഡി പപ്പായ, നാടൻ പപ്പായ, ആകാശ വെള്ളരി എന്നിവയ്ക്കെല്ലാം ആവശ്യക്കാരുണ്ടെന്നതാണ് സത്യം.
കൃഷിയിടം കർഷകന് നിരന്തരം പുതു അറിവുകൾ പകരുന്നയിടമെന്ന് ലൂയിസ് പറയുന്നു. ലൂയിസ് തന്റെ നിരന്തര നിരീക്ഷണങ്ങളിലൂടെ നേടിയ കൃഷിയറിവുകൾ സഹകർഷകർക്കും സ്കൂൾ കുട്ടികൾക്കും പകർന്നു നൽകുക സാധാരണയാണ്. അതിനാൽ തന്നെയാണ് ഈ മാതൃകാ കർഷകന്റെ കൃഷിയിടങ്ങൾ കണ്ടുപഠിക്കാൻ കുട്ടികൾ കൂട്ടമായെത്തുന്നതും.
കൃഷി എന്നത് ഒരു ജീവിത സംസ്കാരമാണ്. വീട്ടുകാരെയും കഴിയുമെങ്കിൽ കൂട്ടുകാരെയും നാട്ടുകാരെയും കൂട്ടിയാകണം കൃഷിയിടത്തിലെത്തേണ്ടത്. ഭാര്യ ബിൻസിയും മകൾ അക്കുമരിയയും കൃഷിയിടത്തിൽ സജീവമായുണ്ട്. കൂട്ടുകാരും നാട്ടുകാരും ഈ മാതൃകാ കർഷകന് പിന്തുണയുമായി ഒപ്പമുണ്ട്.
ഒട്ടനവധി പുരസ്കാരങ്ങൾ ലൂയിസിനെ തേടിയെത്തിയിട്ടുണ്ട്. തന്റെ കൃഷിയറിവുകൾ പങ്കുവെയ്ക്കാൻ ലൂയിസ് സദാ ഒരുക്കമാണ്.
എ.ജെ. അലക്സ് റോയ് അസി. കൃഷി ഓഫീസർ കൃഷിഭവൻ, എലിക്കുളം കോട്ടയം
ലൂയിസിന്റെ ഫോണ്:
9446123705, 9526437660.
ലേഖകന്റെ ഫോണ്:
9446275112, 920776215
തൊണ്ണൂറുചാൽ പൂട്ടി ചാരം കോരിയിടണം
പഴമക്കാർ നിലമുഴാൻ കാളകളെയാണ് ഉപയോഗിച്ചിരുന്നത്. രണ്ടോ, മൂന്നോ ചാൽ ഉഴുതുകഴിഞ്ഞാൽ ചപ്പുചവറുകൾ കൊണ്ടുവന്നു തീയിടും. കൂടെ വെണ്ണീറും വിതറും. യാതൊരു കൃത്രിമവളവും ഇല്ലാത്ത ഈ പൈതൃക കൃഷിരീതിയിലൂടെ നല്ല വിളവ് അന്നത്തെ കർഷകർക്ക് ലഭിച്ചിരുന്നു. എന്നാൽ കൂടുതൽ ചാൽ പൂട്ടിയാൽ കൂടുതൽ വിളവുലഭിക്കും എന്ന് അനുഭവത്തിൽ നിന്ന് അവർ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് തൊണ്ണൂറുചാൽ പൂട്ടി ചാരം കോരിയിടണം എന്ന പഴമൊഴിയായി ഇന്നും നമ്മോടൊപ്പമുണ്ട്. തൊണ്ണൂറുചാൽ പൂട്ടി ചാരം കോരിയിട്ടാൽ മണ്ണിന്റെ ഉപരിതലത്തിലെ ഒന്പതിഞ്ചോളം വരുന്ന മേൽമണ്ണ് ജീവൻ തുടികൊട്ടുന്നതാകും. വിളസമൃദ്ധി ഈ മണ്ണിൽ കണ്കുളിർക്കെക്കാണാം.
സസ്യങ്ങൾ അവയ്ക്കാവശ്യമുള്ള പോഷകമാണ് മണ്ണിൽ നിന്നു വലിച്ചെടുക്കുന്നത്. ചൂഷണം ചെയ്യപ്പെടാത്ത മൂലകങ്ങൾ മണ്ണിൽ കുറച്ച് ആഴത്തിൽ ഉപയോഗരഹിതമായി നിലകൊള്ളും. ഇതിനെ എല്ലായിടത്തും എത്തിക്കുന്നതിനാണ് നിലം പൂട്ടുന്നതും പറന്പ് കിളച്ചൊരുക്കുന്നതും. ഇതുവഴി മണ്ണിൽ വായുസഞ്ചാരം ലഭിക്കുന്നു. ഈ മണ്ണിൽ ചെടികളുടെ വേരുകൾക്ക് ആഴത്തിലിറങ്ങാനും കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കാനും സാധിക്കുന്നു.
വിളസമൃദ്ധിക്ക് ചാരം (പൊട്ടാഷ്) ഉത്തമമാണെന്ന് പഴമക്കാർ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നതാണ്. പൂട്ടിയ നിലത്ത് ചാരം കോരിയെറിയുന്ന ഒരു ആചാരം തന്നെ ഉടലെടുത്തത് ഈ തിരിച്ചറിവിന്റെ ഫലമായാണ്. തെങ്ങ്, വാഴ, കപ്പ തുടങ്ങിയ വിളകൾക്ക് വളമായി ചാരം പണ്ടുമുതൽ ഉപയോഗിച്ചിരുന്നു. മിക്കവാറും എല്ലാ പച്ചക്കറി വിളകൾക്കും അടിവളമായി നൽകിവരുന്നതും ചാരമാണ്. മാവിലയുടെ ചാരം കൂടുതൽ നല്ലതാണെന്ന ഒരു വിശ്വാസവും ചില കർഷകർക്കിടയിലുണ്ട്.
പൊതുവേ ചാരത്തിൽ 0.5-1.9 ശതമാനം നൈട്രജനും 1.6-4.2 ശതമാനം ഫോസ്ഫറസും, 2.3-12.0 ശതമാനം പൊട്ടാഷുമുണ്ട്. ചാരം മാത്രമുപയോഗിച്ച് വിളസമൃദ്ധി കൈവരിച്ച കർഷകർ കേരളത്തിൽ ധാരാളമുണ്ട്. ഈ അനുഭവവെളിച്ചത്തിലാണ് പൂട്ടിയ നിലത്ത് ചാരം കോരിയിടണം എന്ന് പഴമക്കാർ നിർദ്ദേശിക്കുന്നത്. തടത്തിൽ വിതറാനും ചാരം ഉത്തമമാണ്. മണ്ണിൽ ചാരം ചേരുന്പോൾ മണ്ണിന്റെ ജൈവാംശത്തിന്റെ അളവാണ് വർധിക്കുന്നത്. ഇതിനാനുപാതികമായി മണ്ണിന്റെ ഗുണത്താൽ വിളകളുടെ ഫലപുഷ്ടിയും ഉത്പാദനക്ഷമതയും കൂടുന്നതായാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്.
കനത്ത മഴ ലഭിക്കുന്നതും മണൽ മണ്ണുള്ളതുമായ പ്രദേശങ്ങളിൽ വിളകൾക്ക് പലതവണകളായി ചാരം നൽകുന്നതാണു നല്ലത്. കളിമണ്ണു കൂടുതലുള്ള സ്ഥലങ്ങളിൽ ജാതി ഒഴികെ എല്ലായിനം വിളകൾക്കും അടിവളമായി ചാരം നൽകാം. ഇതുവഴി സൂക്ഷ്മമൂലകങ്ങളുടെയും സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം മണ്ണിലുണ്ടാകും. ഇത് ഉത്പാദന വർധനവിന് സഹായകമാണ്. പുളിരസമുള്ള മണ്ണിൽ ആവശ്യത്തിന് കുമ്മായം ചേർത്തശേഷം ചാരം നൽകുന്നതാണ് നല്ലത്.
മണ്ണിന്റെ ജലസംഭരണശേഷി നിലനിർത്താനും വിളസമൃദ്ധി കൈവരിക്കാനും ചാരം നല്ലതാണ്. ഈ യാഥാർഥ്യം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പഴമക്കാർ വരും തലമുറയ്ക്കായി കരുതിവച്ച കൃഷിച്ചൊല്ലാണ് തൊണ്ണൂറു ചാൽപൂട്ടി ചാരം കോരിയിടണം എന്നത്.
പോൾസണ് താം