തിരുവനന്തപുരം:സ്വയംഭരണ കോളജുകളിലെ സിലബസ് പരിഷ്കരണത്തിനുള്ള അപേക്ഷകളിൽ സർവകലാശാലകൾക്കു തീരുമാനമെടുക്കാനുള്ള സമയപരിധി ആറു മാസമാക്കി ഉയർത്തി നിയമഭേദഗതി കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ.
സിലബസ് പരിഷ്കരണത്തിനു കോളജുകൾ അപേക്ഷ നൽകിയാൽ ഒരു മാസത്തിനകം സർവകലാശാല തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം സിലബസ് അംഗീകരിച്ചതായി കണക്കാക്കണമെന്നുമുള്ള നിലവിലെ വ്യവസ്ഥയാണു ഭേദഗതി ചെയ്യുന്നത്. നിയമഭേദഗതിക്കു ശേഷമേ സംസ്ഥാനത്ത് പുതിയ സ്വയംഭരണ കോളജുകൾക്കായുള്ള അപേക്ഷ ക്ഷണിക്കുകയുള്ളൂവെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിനു പുറമെ ഗവേണിംഗ് കൗണ്‍സിലിൽ വിദ്യാർഥി യൂണിയൻ ചെയർമാനെയും അക്കാദമിക് കൗണ്‍സിലിൽ വിദ്യാർഥി യൂണിയൻ സെക്രട്ടറിയെയും അംഗങ്ങളായി ഉൾപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നിയമഭേദഗതി കൊണ്ടുവരാൻ ഇന്നലെ ചേർന്ന ഓട്ടോണമി അപ്രൂവൽ കമ്മിറ്റി തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
സ്വയംഭരണ കോളജുകളെക്കുറിച്ചു പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. സമിതിയുടെ റിപ്പോർട്ട് ഇന്നലെ ചേർന്ന ഓട്ടോണമി അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചു.
കോളജുകൾക്ക് സ്വയംഭരണം നൽകണമെന്ന കാര്യത്തിൽ അപ്രൂവൽ കമ്മിറ്റി തത്വത്തിൽ യോജിച്ചു. പക്ഷേ കോളജുകളുടെ പ്രവർത്തനത്തിൽ സംതൃപ്തിയും അസംതൃപ്തിയുമുണ്ട്. സംതൃപ്തിയുള്ള മേഖലകൾ നിലനിർത്തിക്കൊണ്ട് അസംതൃപ്തിയുള്ള മേഖലകളിൽ അക്കാര്യം പരിഹരിക്കുന്നതിനായുള്ള ഇടപെടൽ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള കോളജുകളുടെ അക്കാദമിക നിലവാരം പ്രതീക്ഷിച്ച നിലയിലേക്ക് ഉയർന്നിട്ടില്ല. പക്ഷേ പരീക്ഷകൾ കൃത്യമായി നടക്കുകയും പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. അക്കാദമിക് നിലവാരം ഉയർത്തുന്നതിനായാണു ഭേദഗതികൾ കൊണ്ടുവരുന്നത്.
ഒരു മാസം കൊണ്ട് സിലബസ് അംഗീകരിക്കുക എന്നത് അസാധ്യമാണ്. സിലബസുകൾ സൂക്ഷ്മമായി വിലയിരുത്തി നിർദേശങ്ങൾ നൽകുകയും പരിഷ്കരിക്കുകയും ചെയ്താൽ അക്കാദമിക് നിലവാരം ഉയരുമെന്നു തന്നെയാണ് പ്രതീക്ഷ.
സ്വയംഭരണ കോളജുകളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ശിപാർശ ചെയ്ത എല്ലാ ഭേദഗതികളും അംഗീകരിച്ചിട്ടില്ല. ശിപാർശകൾ ചർച്ച ചെയ്ത് പരിഷ്കാരങ്ങൾ വരുത്തിയിട്ടുമുണ്ട്.
സ്വയംഭരണ കോളജ് നിയമഭേദഗതിക്കു നീക്കം
01:49 AM Jun 02, 2019 | Deepika.com