തിരുവനന്തപുരം : ജനുവരി ഒന്നിലെ വനിതാ മതിലിനു ശേഷം സർക്കാർ മുൻകൈയെടുത്തു രൂപീകരിച്ച നവോത്ഥാന സമിതിക്കു മുന്നോട്ടു പോകാനാകാത്തതു ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദൈവങ്ങളുടെ പേരുപറഞ്ഞു വോട്ടുപിടിക്കാൻ പാടില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞിരുന്നതാണ്.
എന്നാൽ, യുഡിഎഫും ബിജെപിയും വീടുവീടാന്തരം കയറിയിറങ്ങി വിശ്വാസ സംരക്ഷണമെന്ന പേരിൽ ശബരിമല വിഷയത്തെ ഉപയോഗിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടു ജനങ്ങളോടു വ്യക്തമാക്കുന്നതിലും ഇടതുമുന്നണിക്കു വീഴ്ച സംഭവിച്ചുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം നടന്ന പത്രസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ ഏതൊരു സർക്കാരിനും ഇങ്ങനെയൊരു നിലപാടേ സ്വീകരിക്കാനാകൂ. സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സർക്കാർ നിലപാട് ശരിയായിരുന്നു. സിപിഎമ്മിന്റെയും നിലപാട് ഇതുതന്നെയായിരുന്നു. ചില സമുദായ സംഘടനകൾ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നു. ഇവരോടൊപ്പം പഴയ നിലപാടു മാറ്റി യുഡിഎഫും ബിജെപിയും ചേർന്നു. ഹിന്ദുത്വസംഘടനകളെ ഏകോപിപ്പിച്ചു സംസ്ഥാനത്തു വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചു. ഇതുമൂലം വിശ്വാസികളായ ഒരു വിഭാഗം ജനങ്ങൾ ഇടതുമുന്നണിക്കു വിരുദ്ധമായി വോട്ടു ചെയ്തു.
തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമുണ്ടായില്ലെങ്കിലും എൽഡിഎഫ് ജയിക്കാൻ പാടില്ലായെന്നതായിരുന്നു ആർഎസ്എസ് നിലപാട്. അതുകൊണ്ടുതന്നെ ചില മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിനു ലഭിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അക്രമരാഷ്ട്രീയം ശക്തമായി ചർച്ച ചെയ്യപ്പെട്ടു.
സിപിഎമ്മാണു കൊലപാതക രാഷ്ട്രീയം നടത്തുന്നതെന്ന പ്രചാരണം ശക്തമായുണ്ടായിരുന്നു. ഈ പ്രചാരണത്തിനു ശക്തിപകരുന്നതായിരുന്നു തെരഞ്ഞെടുപ്പിനു തൊട്ടുമുന്പുണ്ടായ കൊലപാതകങ്ങൾ. ഇതു തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തതായി പാർട്ടി സംസ്ഥാന സമിതി വിലയിരുത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ സംഘടനാ രാഷ്ട്രീയം പാർട്ടി അംഗങ്ങൾക്കു ബോധ്യമുള്ളതാണെങ്കിലും അനുഭാവികളായ പ്രവർത്തകർക്ക് അങ്ങനെയൊരു ബോധ്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാണു അക്രമരാഷ്ട്രീയം പാർട്ടിയുടെ നയമല്ലെന്നു നിരന്തരം പറഞ്ഞിട്ടും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത്. ശക്തമായ തിരുത്തൽ നടപടികളുമായി സിപിഎം മുന്നോട്ടുപോകും. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ബൂത്തുതലം മുതൽ പരിശോധിച്ചു നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കും. ഇതിനേക്കാൾ വലിയ തിരിച്ചടികൾ ഇടതുമുന്നണിക്കു സംഭവിച്ചിട്ടുണ്ടെന്നും ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു ശക്തമായി തിരിച്ചുവരുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിപിഎം ശക്തികേന്ദ്രങ്ങളിലെ തോൽവിയെ സംബന്ധിച്ചു പ്രത്യേകമായി അന്വേഷണം നടത്താനൊന്നും പാർട്ടി സംസ്ഥാന സമിതി തീരുമാനിച്ചിട്ടില്ല. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ സംഘടിതമായ പ്രവർത്തനം നടന്നു. എസ്ഡിപിഐ പോലുള്ള മത തീവ്രവാദ സംഘടനകളുമായി ലീഗ് തെരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കിയെന്നും മോദി വിരുദ്ധതകൂടി ഭാഗമായതോടെ വലിയ രീതിയിൽ ഈ ബന്ധം യുഡിഎഫിനു ഗുണം ചെയ്തുവെന്നും കോടിയേരി പറഞ്ഞു.
തോൽവിയുടെ കാരണങ്ങളിൽ ശബരിമലയും ഉൾപ്പെട്ടിട്ടുണ്ടെന്നു കോടിയേരി
01:49 AM Jun 02, 2019 | Deepika.com