തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ച് കൊച്ചി മരടിൽ നിർമിച്ച ഫ്ളാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം സുപ്രീംകോടതിയെ അറിയിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ. ഫ്ളാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം, പൊളിക്കാൻ ആവശ്യമായ ചെലവ് തുടങ്ങിയ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തും. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ മദ്രാസ് ഐഐടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്നാൽ, ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ കോടതിയിൽ പുനഃപരിശോധനാ ഹർജി നല്കുമെന്നു ഫ്ളാറ്റിലെ താമസക്കാരുടെ പ്രതിനിധികൾ പറഞ്ഞു. ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി വിധി ചർച്ച ചെയ്യാൻ മന്ത്രി എ.സി. മൊയ്തീൻ ഇന്നലെ വിളിച്ചു ചേർത്ത യോഗം പ്രത്യേക തീരുമാനമില്ലാതെ പിരിഞ്ഞു.
കേസിൽ കക്ഷിയല്ലാത്ത സർക്കാരിനോ മുനിസിപ്പാലിറ്റിക്കോ പുനഃപരിശോധനാ ഹർജി നൽകാനാവില്ലെന്ന് ചർച്ചകൾക്കുശേഷം മന്ത്രി പറഞ്ഞു. നിയമലംഘനം അനുവദിക്കാനാവില്ല. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ചെലവ് നഗരസഭ വഹിക്കണം. ചെലവ് സർക്കാർ വഹിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം വന്നതോടെ ഫ്ളാറ്റ് നിർമാണങ്ങളിൽ ചട്ടം പാലിക്കുന്നുണ്ടോയെന്നു കർശന നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന നിലപാടിലാണ് ഫ്ളാറ്റിലെ താമസക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജി നല്കുന്നതെന്നും അവർ പറഞ്ഞു.എം.സ്വരാജ് എംഎൽഎ, നഗരസഭാ ചെയർപേഴ്സണ് ടി.എച്ച്. നദീറ, തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പരിസ്ഥിതി സെക്രട്ടറി ഉഷാ ടൈറ്റസ്, പ്രതിനിധികൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
മരടിലെ ഫ്ളാറ്റ് പൊളിച്ചാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം കോടതിയെ അറിയിക്കും
01:30 AM Jun 02, 2019 | Deepika.com