മോൺസിഞ്ഞോർ ലൂക്ക് ജെ. ചിറ്റൂർ. ഒരു കാലഘട്ടത്തിൽ കേരളസഭയിലും സമൂഹത്തിലും ചിരപരിചിതമായിരുന്ന നാമം. ചങ്ങനാശേരി അതിരൂപത അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ, സഭാപണ്ഡിതൻ, വിദ്യാഭ്യാസ വിചക്ഷണൻ, വാഗ്മി, വിവേകമതിയായ ഭരണകർത്താവ്, സമുദായത്തിന്റെ അവകാശസംരക്ഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഈ ലോകദൗത്യം പൂർത്തിയാക്കി ചിറ്റൂരച്ചൻ നമ്മോടു വിടപറഞ്ഞിട്ട് 2019 ജൂൺ നാലിനു നാലു പതിറ്റാണ്ട് പൂർത്തിയാകുന്നു.
കുമരകം ചിറ്റൂർ കുടുംബത്തിൽ ജോസഫ്-റോസ ദന്പതികളുടെ പുത്രനായി 1907 ഡിസംബർ 31-നു ചിറ്റൂരച്ചൻ ഭൂജാതനായി. കുമരകത്തും മാന്നാനത്തുമായി പ്രാഥമിക വിദ്യാഭ്യാസം. എസ്എസ്എൽസി പാസായതിനെത്തുടർന്നു ചങ്ങനാശേരി അതിരൂപത വക കോട്ടയത്തുള്ള മൈനർ സെമിനാരിയിൽ ചേർന്നു. 1929-ൽ ആലുവയിൽ മേജർ സെമിനാരി പഠനം ആരംഭിച്ചു. പുരോഹിതാർഥിയുടെ സ്വഭാവവൈശിഷ്ഠ്യവും ബുദ്ധിവൈഭവവും മനസിലാക്കിയ രൂപതാധ്യക്ഷൻ മാർ ജയിംസ് കാളാശേരി വൈദികപരിശീലനം പൂർത്തിയാക്കുന്നതിനും ഉപരിപഠനം നടത്തുന്നതിനുമായി ശെമ്മാശനെ റോമിലേക്ക് അയച്ചു. 1934-ൽ റോമിൽവച്ച് വൈദികാഭിഷിക്തനായ അച്ചൻ റോമിലെ പ്രൊപ്പഗാന്ത കോളജിലും ഉർബൻ കോളജിലും പഠിച്ച് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.
പഠനം കഴിഞ്ഞു തിരിച്ചെത്തിയ അച്ചനു ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായാണ് ആദ്യ നിയമനം ലഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ എസ്ബി കോളജിൽ ലക്ചറർ, വാർഡൻ, രൂപത ചാൻസലർ, എഡ്യൂക്കേഷണൽ സെക്രട്ടറി, പ്രസ് മാനേജർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂത്രപ്പള്ളി, കോട്ടയം ലൂർദ്, ഇളങ്ങുളം, പൊൻകുന്നം, അതിരന്പുഴ എന്നീ ഇടവകകളിൽ വികാരിയായും തുടർന്നു സേവനംചെയ്തു.
ഇളങ്ങുളത്ത് അദ്ദേഹം വികാരിയായിരുന്ന കാലത്താണ് പ്രൈമറി സ്കൂൾ ദേശസാത്കരണ നീക്കം ദിവാൻ സർ സി.പി ആരംഭിച്ചത്. ഈ നീക്കത്തിനെതിരേ മാർ ജയിംസ് കാളാശേരി എഴുതിയ ഇടലേഖനം പിൻവലിക്കണമെന്നു രോഷാകുലനായ സി.പി ആവശ്യപ്പെട്ടു. സി.പിയുടെ നീക്കത്തിനെതിരേ അല്മായ നേതാക്കളുൾപ്പെടെ കൂടിയ ആലോചനായോഗത്തിൽ ചിറ്റൂരച്ചനുമുണ്ടായിരുന്നു. സി.പിയുടെ നയത്തിനെതിരേ നാടെങ്ങും നടന്ന പ്രതിഷേധ സമ്മേളനങ്ങളിൽ ചിറ്റൂരച്ചനായിരുന്നു മുഖ്യപ്രഭാഷകൻ.
അദ്ദേഹം ദീപികയിൽ എഴുതിയ ലേഖനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1958-ൽ ദൈവദാസൻ കാവുകാട്ട് പിതാവ് ചിറ്റൂരച്ചനെ ചങ്ങനാശേരി അതിരൂപത വികാരിജനറാളായി നിയമിച്ചതോടുകൂടി അദ്ദേഹത്തിന്റെ പ്രവർത്തനമേഖല വിപുലമാവുകയും കേരളസഭാരംഗത്ത് അദ്ദേഹം ഏറെ അറിയപ്പെട്ടുതുടങ്ങുകയും ചെയ്തു.
പ്രഗത്ഭനായ വികാരി ജനറാൾ
ചങ്ങനാശേരി അതിരൂപത വികാരിജനറാൾ എന്ന നിലയിൽ നിസ്തുലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും കാഴ്ചവച്ചത്. കാവുകാട്ട് പിതാവിന്റെ അതിരൂപത ഭരണകാലം അനുഗ്രഹപ്രദമായിരുന്നുവെങ്കിൽ അതിൽ ചിറ്റൂരച്ചന്റെ സംഭാവനകൾ വലുതായിരുന്നുവെന്ന് സംശയമില്ല. കാവുകാട്ട് പിതാവിന്റെ വലംകൈയായി പ്രവർത്തിച്ച് അദ്ദേഹത്തിന്റെ അജപാലന ദർശനങ്ങൾ അന്വർഥമാക്കാൻ ധിഷണാശാലിയായ ചിറ്റൂരച്ചൻ കഠിനാധ്വാനം ചെയ്തു. ഒരു പുണ്യപുരുഷനും ഒരു ഭരണനിപുണനും കൈകോർത്തപ്പോൾ അതിരൂപതാസമൂഹം സന്തോഷിച്ചു.
അതിരൂപതയിലെ വൈദികഗണത്തെയും അവർ ഓരോരുത്തരും ശുശ്രൂഷ ചെയ്തിരുന്ന ഇടവകകളെയും സ്ഥാപനങ്ങളെയും നേരിട്ടു നന്നായി മനസിലാക്കി പ്രവർത്തിക്കാൻ ചിറ്റൂരച്ചന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ അജപാലന വീക്ഷണത്തിന്റെയും ദൗത്യബോധത്തിന്റെയും വലിയ അടയാളമായിരുന്നു. ഈ കാലഘട്ടത്തിലെ യാത്രാസൗകര്യങ്ങളോ ആശയവിനിമയ സംവിധാനങ്ങളോ നിലവിലില്ലാതിരുന്ന കാലത്ത് ചിറ്റൂരച്ചന് അതിരൂപതയിലെ വൈദികരെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പള്ളികളെയും ദൈവജനത്തിന്റെ പ്രശ്നങ്ങളെയും നന്നായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ആടുകളെ നന്നായി അറിയുന്നവനാണല്ലോ യഥാർഥ ഇടയൻ.
1961 ഏപ്രിൽ ഒമ്പതിനു “ഡൊമസ്റ്റിക് പ്രിലേറ്റ്’’ എന്ന പദവി നൽകിക്കൊണ്ട് സാർവത്രികസഭ ചിറ്റൂരച്ചന്റെ സേവനങ്ങളെ അംഗീകരിച്ചു. ഇതുസംബന്ധിച്ചു മാർപാപ്പയുടെ ഡിക്രി വായിക്കുന്നതിന് ആമുഖമായി കാവുകാട്ട്പിതാവ് ഇപ്രകാരം പറഞ്ഞു: “ബഹുമാനപ്പെട്ട ചിറ്റൂരച്ചൻ ദീർഘനാളായി നമ്മുടെ രൂപതയ്ക്കും സഭയ്ക്കുംവേണ്ടി വിവിധ നിലകളിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രശസ്തമായ സേവനത്തിന്റെ അംഗീകാരമാണ് പരിശുദ്ധ സിംഹാസനം അദ്ദേഹത്തിനു നൽകുന്ന ഈ ബഹുമതി.’’
തക്കല മിഷൻ
ചങ്ങനാശേരി അതിരൂപതയുടെ അതിർത്തി കന്യാകുമാരിവരെ നീട്ടിയ ശേഷമുള്ള കാലത്താണു ചിറ്റൂരച്ചൻ വികാരി ജനറാളായി ചുമതലയേറ്റത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അന്പൂരി പ്രദേശത്തും പുതിയ മിഷൻ ആരംഭിക്കുന്നതിനും നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികാരിജനറാൾ എന്ന നിലയിൽ ചിറ്റൂരച്ചൻ പരിശ്രമിച്ചിരുന്നു.
സീറോമലബാർ സഭയുടെ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമായിരുന്നു വടവാതൂർ സെമിനാരിയുടെ ആരംഭം. ഇക്കാര്യത്തിലും ചിറ്റൂരച്ചൻ സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ചങ്ങനാശേരി, പാലാ, കോട്ടയം രൂപതാധ്യക്ഷന്മാരാണ് പൗരസ്ത്യ തിരുസംഘത്തിനുവേണ്ടി ഇതിനു മേൽനോട്ടം വഹിച്ചത്. കെട്ടിടനിർമാണച്ചുമതല ചിറ്റൂരച്ചനുൾപ്പെടെ മൂന്നുപേരിൽ നിക്ഷിപ്തമായിരുന്നെങ്കിലും മറ്റു രണ്ടുപേരും ദൗത്യം ചിറ്റൂരച്ചനെ ഏൽപിക്കുകയാണുണ്ടായത്.
ഇന്നു തക്കല രൂപതയായി വളർന്നിരിക്കുന്ന കന്യാകുമാരി മിഷന്റെ ആരംഭത്തിനും ചിറ്റൂരച്ചന്റെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. കാവുകാട്ട് പിതാവ് റോമിലായിരുന്ന അവസരത്തിൽ കന്യാകുമാരി പ്രദേശത്ത് അപ്രതീക്ഷിതമായി ലഭിച്ച ഒരു സാഹചര്യത്തിൽ അവിടെ മിഷൻ പ്രവർത്തനം തുടങ്ങാൻ ഫാ. തോമസ് നങ്ങച്ചിവീട്ടിലിന് അതിരൂപത അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ അനുമതി നൽകിയത് ചിറ്റൂരച്ചനായിരുന്നു. കാവുകാട്ട് പിതാവ് ഇതു പിന്നീട് അംഗീകരിക്കുകയാണുണ്ടായത്.
വിദ്യാഭ്യാസ പ്രവർത്തകൻ
അതിരൂപതയിലെ വിദ്യാഭ്യാസരംഗത്തിന്റെ വളർച്ചയ്ക്കുവേണ്ടി ദീർഘവീക്ഷണത്തോടെ അച്ചൻ പല കാര്യങ്ങളും ചെയ്യുകയുണ്ടായി. ഉന്നതവിദ്യാഭ്യാസരംഗത്തെ അക്കാലത്തെ പ്രശ്നങ്ങളെ ആധികാരികമായി സമീപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഇന്ന് ഓട്ടോണമസ് കോളജുകളായ എസ്ബി, അസംപ്ഷൻ കോളജുകളുടെ കാന്പസുകളിൽ തലയുയർത്തിനിൽക്കുന്ന പല കെട്ടിടങ്ങളും അച്ചന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കപ്പെട്ടവയാണ്.
1957-ൽ ഭരണമേറ്റ കമ്യൂണിസ്റ്റ് സർക്കാരിന്റെ പരിഷ്കരിച്ച സിലബസ് കമ്മിറ്റിയുടെ ഏകപക്ഷീയത അച്ചൻ തുറന്നുകാട്ടി. പാഠപുസ്തകങ്ങളിലെ ക്രമക്കേടുകൾക്കെതിരേ രംഗത്തുവന്ന കത്തോലിക്കാ കോൺഗ്രസിന്റെ നേതൃനിരയിലും ചിറ്റൂരച്ചനുണ്ടായിരുന്നു. 1959-ൽ മന്നത്ത് പദ്മനാഭന്റെയും കാവുകാട്ട് പിതാവിന്റെയും നേതൃത്വത്തിൽ ആരംഭിച്ച വിമോചന സമരത്തിന്റെ ശക്തിസ്രോതസായും അച്ചൻ പ്രവർത്തിച്ചു.
വിമോചന സമരത്തിനു ശേഷം രൂപംകൊണ്ട ഐക്യമുന്നണി സർക്കാരിന്റെ ഹൈറേഞ്ചിൽ നടന്ന കുടിയിറക്കിനെതിരേ ചിറ്റൂരച്ചൻ ശക്തമായ നിലപാടെടുത്തു. കർഷകരും സാധാരണക്കാരുമായ നാനാജാതി മതസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടത്തിയ പരിശ്രമങ്ങൾവഴി സഭയ്ക്കും പൊതുസമൂഹത്തിനും ശക്തമായ ധാർമിക നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോൺഗ്രസിന്റെ വളർച്ചയിൽ അദ്ദേഹം ഏറെ ഉത്സുകനായിരുന്നു.
1969 ഒക്ടോബർ ഒമ്പതിനു കാവുകാട്ട് പിതാവ് ദിവംഗതനായി. തുടർന്ന് 1970 ഓഗസ്റ്റ് 15 വരെ ചിറ്റൂരച്ചൻ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ശുശ്രൂഷ ചെയ്തു. മാർ ആന്റണി പടിയറ പിതാവിന്റെ കാലത്തും രണ്ടുവർഷത്തോളം ചിറ്റൂരച്ചൻ വികാരിജനറാളായി പ്രവർത്തിച്ചശേഷം 1972-ൽ ഔദ്യോഗിക ശുശ്രൂഷയിൽനിന്നു വിരമിച്ചു. 1979 ജൂൺ നാലിന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. മാതൃഇടവകയായ കുമരകം നവനസ്രത്ത് പള്ളിയിൽ കബറടക്കം നടന്നു.
ഫാ.ആന്റണി പോരൂക്കര
(കുമരകം നവനസ്രത്ത് പള്ളി വികാരിയാണു ലേഖകൻ)
മോൺ. എൽ.ജെ. ചിറ്റൂർ: പ്രതിഭാസന്പന്നനായിരുന്ന സഭാസാരഥി
12:35 AM Jun 02, 2019 | Deepika.com