തിരുവനന്തപുരം: എറണാകുളം കുന്നത്തുനാട്ടിൽ ഭൂമി വകമാറ്റിയ സംഭവത്തിൽ അഡീഷണൽ എജിയുടെ നിയമോപദേശം തേടണമെന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശം ഉദ്യോഗസ്ഥ സംഘം അട്ടിമറിച്ചു. ഇതേ വിഷയത്തിൽ മന്ത്രി നിർദേശിച്ച അഡീഷണൽ എജിയെ ഒഴിവാക്കി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി.
കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ റവന്യു മന്ത്രിയും അഡ്വക്കറ്റ് ജനറലും തമ്മിൽ ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം അട്ടിമറിച്ചു ഫയൽ എജിക്കു കൈമാറിയത്. ചില ഉന്നതതല ഇടപെടലുകളെ തുടർന്നാണു ഫയൽ അഡീഷണൽ എജിക്കു നൽകാതെ എജിക്കു കൈമാറിയതെന്നും സൂചനയുണ്ട്.
ഭൂമി വകമാറ്റി നിലംനികത്തരുതെന്ന എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവു മറികടന്നു കുന്നത്തുനാട്ടിലെ 15 ഏക്കർ വയൽ നികത്താൻ റവന്യു അഡീഷണൽ സെക്രട്ടറി ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ജനുവരി 31നാണു റവന്യു ഡീഷണൽ സെക്രട്ടറി ഇതുസംബന്ധിച്ചു സ്ഥലമുടമകൾക്ക് അനുകൂലമായി ഉത്തരവിറക്കിയത്. തീരുമാനം അറിഞ്ഞ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്തി പരിശോധിച്ചു. റവന്യു അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ ഗുരുതര പിഴവുണ്ടായെന്നു കണ്ടെത്തി മന്ത്രി ഉത്തരവ് മരവിപ്പിച്ചു.
ഭൂമി വകമാറ്റവുമായി ബന്ധപ്പെട്ടു കോടതികളിൽ നിലവിലുള്ള കേസുകളും വിധിന്യായങ്ങളും പരിശോധിക്കാനും ഇതുസംബന്ധിച്ച തുടരന്വേഷണങ്ങളും നടപടികളും തീരുമാനിക്കാനുമായി അഡീഷണൽ എജിയുടെ നിയമോപദേശം തേടാൻ റവന്യു മന്ത്രി ഫയലിൽ കുറിച്ചു. എന്നാൽ, ഫയൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അഡീഷണൽ എജിക്കു കൈമാറാതെ എജിയുടെ നിയമോപദേശത്തിന് അയയ്ക്കുകയായിരുന്നു.
2005ലാണ് സ്വകാര്യ കമ്പനി കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ വയൽ നികത്താൻ അനുമതി തേടിയത്. ജില്ലാ കളക്ടർ അപേക്ഷ തള്ളി. തുടർന്ന് ലാൻഡ് റവന്യു കമ്മീഷണറിൽനിന്ന് വയൽ നികത്താൻ അനുകൂല ഉത്തരവ് കമ്പനി നേടി. 2008ൽ നെൽവയൽ സംരക്ഷണ നിയമം സംസ്ഥാനത്തു നിലവിൽ വന്നതോടെ കന്പനി നികത്താതെ അവശേഷിപ്പിച്ച ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടു.
ഈ ഭൂമി നികത്താൻ അനുമതി തേടി കമ്പനി വീണ്ടും ജില്ലാ കളക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു.
കെ. ഇന്ദ്രജിത്ത്
കുന്നത്തുനാട് ഭൂമി വകമാറ്റൽ;റവന്യു മന്ത്രിയുടെ നിർദേശം അട്ടിമറിച്ചു
01:40 AM Jun 01, 2019 | Deepika.com