തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളെ സംയോജിപ്പിക്കാനുള്ള ഖാദർ കമ്മിറ്റി ശിപാർശ ഈ അധ്യയന വർഷം നടപ്പാക്കിയാൽ ശക്തമായ സമരത്തിനിറങ്ങുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പൂർണമായി സമർപ്പിച്ചിട്ടില്ല. ഭാഗിക റിപ്പോർട്ട് അടിച്ചേല്പിക്കുന്പോൾ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാലാണ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്. വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മന്ത്രി വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയണം.
ടി.എം. ജേക്കബ് പ്രിഡിഗ്രി ബോർഡ് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരേ സമര രംഗത്തുണ്ടായിരുന്ന പ്രഫ. രവീന്ദ്രനാഥും അന്നത്തെ വിദ്യാർഥി നേതാക്കളും ഉൾപ്പെട്ട ഭരണപക്ഷം ഹൈസ്കൂളിനേയും ഹയർ സെക്കൻഡറിയേയും ഒന്നാക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അധ്യയന വർഷം അടിച്ചേല്പിക്കരുത്: കെ.എം. അഭിജിത്
01:10 AM Jun 01, 2019 | Deepika.com