പറവൂർ: അപകടം തുടർകഥയായ പറവൂർ-ചെറായി റോഡിലെ പെരുന്പടന്ന പാടത്തു സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു ക്ഷേത്രം ശാന്തിക്കാരായ രണ്ടു യുവാക്കൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് അപകടം. എടവനക്കാട് കോട്ടുവള്ളിത്തറ അജിത്കുമാറിന്റെ മകൻ അനുജിത്ത് (19), എടവനക്കാട് മരക്കാപറന്പിൽ പ്രസാദിന്റെ മകൻ പ്രജിത്ത് (20) എന്നിവരാണു മരിച്ചത്.
ഇരുവരും ബൈക്കിൽ സാധനങ്ങൾ വാങ്ങാൻ പറവൂരിലേക്കു പോകുകയായിരുന്നു. മുനന്പത്തേക്കു പോകുകയായിരുന്ന മഹാദേവൻ എന്ന ബസാണു ബൈക്കിലിടിച്ചത്. പ്രജിത്ത് അപകടസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ചശേഷമായിരുന്നു അനുജിത്തിന്റെ മരണം. രണ്ടുപേരും പഴങ്ങാട് കാവുങ്കൽ ക്ഷേത്രത്തിലെ ശാന്തിക്കാരായിരുന്നു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു.
അനുജിത്തിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. അമ്മ: അജിത. സഹോദരൻ: അഭിജിത്ത്.
പ്രജിത്തിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. അമ്മ: സിനി. സഹോദരങ്ങൾ: പ്രവീണ്‍, ശരത്. ഈ ഭാഗത്ത് ഒരാഴ്ച മുന്‍പു നടന്ന വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. റോഡിലെ കുഴികളും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം.
പറവൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു ശാന്തിക്കാർ മരിച്ചു
01:10 AM Jun 01, 2019 | Deepika.com