കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ നടത്തിയ കല്ലുമ്മക്കായ കൃഷി നൂറുമേനി വിളവെടുത്തു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കനത്ത നഷ്ടം നേരിട്ടതിനുശേഷം നടന്ന ആദ്യ വിളവെടുപ്പാണിത്. എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് അഞ്ച് കർഷക സംഘങ്ങളാണു കല്ലുമ്മക്കായ കൃഷിയിലൂടെ നേട്ടം കൊയ്തത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ കൃഷി അഞ്ചു മാസത്തിനുശേഷമാണു വിളവെടുപ്പ് നടത്തിയത്. മുള കൊണ്ട് നിർമിച്ച അഞ്ചു മീറ്റർ നീളവും വീതിയുമുള്ള അഞ്ചു കൃഷിയിടങ്ങിലാണു കല്ലുമ്മക്കായ കൃഷിയിറക്കിയത്. മൊത്തം 6.5 ടണ്‍ കല്ലുമ്മക്കായയാണു വിളവെടുപ്പിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവരുടെ കടൽമുരിങ്ങ കൃഷി പൂർണമായും നശിച്ചിരുന്നു. പ്രളയാനന്തരം കായൽ ജൈവഘടനയിൽ വന്ന മാറ്റം കല്ലുമ്മക്കായ കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ, മികച്ച വിളവെടുപ്പ് ലഭിച്ചതിലൂടെ പ്രളയത്തിലെ നഷ്ടം ചെറിയ തോതിലെങ്കിലും നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കർഷക സംഘങ്ങൾ. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണു കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്കൻ ഫിഷറീസ് ഡിവിഷനാണു കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. വിളവെടുപ്പിനു ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയക്കുശേഷമാണ് കല്ലുമ്മക്കായ വില്പന നടത്തുന്നത്.
പോഷക സന്പുഷ്ടം
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സന്പുഷ്ടവുമാണ് കല്ലുമ്മക്കായ. അത്യപൂർവമായ ധാതുലവണമായ സെലീനിയം, സിങ്ക്, കാത്സ്യം, അയേണ്‍, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.
സിഎംഎഫ്ആർഐയിൽ ലഭിക്കും
ശുദ്ധീകരിച്ചശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. സിഎംഎഫ്ആർഐയുടെ കാർഷിക സാങ്കേതികവിദ്യാ വിവരണ കേന്ദ്രത്തിൽ (ആറ്റിക്) നിന്നു പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് നാലിനുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 175 രൂപയാണ് വില.
കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്
02:13 AM May 31, 2019 | Deepika.com