കുറവിലങ്ങാട്: കോഴാ പേണ്ടാനത്ത് വീടിന് പഞ്ചമി എന്ന് പേരിടുന്പോൾ രവീന്ദ്രൻ നായരും ഭാര്യയും ലക്ഷ്യമിട്ടത് മക്കളുടെ മഹാത്മ്യം തന്നെയാണ്. അവരുടെ ദാന്പത്യവല്ലരിയിൽ മൊട്ടിട്ട അഞ്ചു മക്കളുടെ പേരിലാണ് വീടിന് പഞ്ചമി എന്ന പേര് നൽകിയത്.
എസ്എസ്എൽസി പരീക്ഷയിൽ കുറവിലങ്ങാടിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രം മൂന്നാം റാങ്ക് എത്തിച്ച മകൾ ജയശ്രീയിലൂടെ പഞ്ചമി വളർന്നത് കേരളത്തിനപ്പുറമാണ്. ഇന്ന് ആതുരസേവന മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി ഡോ. പി.ആർ. ജയശ്രീ നിൽക്കുന്പോഴും മുഴങ്ങുന്നത് പഞ്ചമിയുടെ പ്രൗഡിതന്നെ.
ചൊവ്വാഴ്ച നറുക്കെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ സമ്മാനമായ ഏഴു കോടി (10 ലക്ഷം ഡോളർ) രൂപ സ്വന്തമാക്കിയത് പഞ്ചമി വീടിന്റെ പുത്രനാണെന്നതാണ് വീണ്ടും പഞ്ചമി പ്രശസ്തമാകുന്നത്. രവീന്ദ്രൻ നായർ-രത്നമ്മ ദന്പതികളുടെ മകൻ ദുബായിൽ കുടുംബസമേതം താമസിക്കുന്ന പി.ആർ രതീഷിനാണ് ഏഴു കോടിയുടെ ഭാഗ്യം കടാക്ഷിച്ചത്.
ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലേനിയം നറുക്കെടുപ്പിലൂടെയാണ് ഓണ്ലൈനിലെടുത്ത 1608-ാം നന്പർ ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ചത്.
1000 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. പത്തൊൻപതിനായിരത്തോളം ഇന്ത്യൻ രൂപവരും. സിഎ പാസായി ദുബായിൽ ജോലി നേടിയ രതീഷും എംബിഎ ബിരുദധാരിയായ ഭാര്യ രമ്യയും വർഷങ്ങളായി ദുബായിലാണ് താമസം.
രതീഷിനെ ഭാഗ്യം കടാക്ഷിച്ച വിവരം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിൽ അറിയുന്നത്. എംജി സർവകലാശാല ഉദ്യോഗസ്ഥനായ സഹോദരൻ പി.ആർ. ജയേഷിനെ വിളിച്ച് രതീഷ് ലോട്ടറിയടിച്ച വിവരം അറിയിക്കുകയായിരുന്നു.
ചെറിയ ലോട്ടറിയടിച്ചെന്ന വിശേഷമാണ് അറിയിച്ചത്. തുടർന്ന് തീർത്തും ചെറുതല്ലെന്നും കൂട്ടിച്ചേർത്തു. വീട്ടുകാർക്ക് വിശ്വാസത്തിനായി ഒടുവിൽ ദുബായ് ഡ്യൂട്ടി പെയ്ഡിലെ ഓണ്ലൈൻ വാർത്തതന്നെ അയച്ചുനൽകി.
രതീഷിന് ഏഴ് കോടിയുടെ ഭാഗ്യം നേടാനായതിന്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ടിൽ നഴ്സായ സഹോദരി ബിന്ദുവും ഇളയസഹോദരൻ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലൈബ്രേറിയനായ പി.ആർ ഹരീഷും.
നാടിന്റെ പൊതുകാര്യങ്ങളിലും ക്ഷേത്രങ്ങളുടെ ഭരണച്ചുമതലയിലുമടക്കം സജീവമായ പഞ്ചമിയിലേക്ക് വിരുന്നെത്തിയ ഭാഗ്യത്തിൽ നാടും ആഘോഷത്തിലാണ്.
കോഴാ പഞ്ചമി വീട്ടിൽ ഭാഗ്യദേവത; ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഏഴുകോടി
01:57 AM May 30, 2019 | Deepika.com