തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിലും നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവാഴ്ച നിലനിൽക്കുന്ന സ്ഥലത്ത് ഈ നിലപാട് സ്വീകരിക്കുവാനേ കഴിയൂ. സുപ്രീംകോടതി വിധി അനുസരിക്കുകയാണ് ഉത്തരവാദിത്തമുള്ള ഒരു സർക്കാരിന്റെ കടമ. അതു മാത്രമാണ് ഈ സർക്കാർ ചെയ്തത്. മുഖ്യമന്ത്രി ആരായാലും ഇതേ ചെയ്യാൻ കഴിയൂ എന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശസംരക്ഷണ പ്രശ്നത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടുണ്ട്. പുരുഷനു തുല്യമായ അവകാശം സ്ത്രീക്കുമുണ്ട്. നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നു പറയുന്ന കാലം കഴിഞ്ഞു പോയെന്ന് എല്ലാവരും മനസിലാക്കണം. ആ കാലം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ശബരിമല പ്രശ്നത്തിൽ കോടതിവിധിക്കൊപ്പമാണ്. കോടതിവിധി മാറ്റിവിധിച്ചാൽ ആ വിധിക്കൊപ്പമായിരിക്കും. അത് കോടതി വിധി മാനിക്കലാണ്. പക്ഷേ സ്ത്രീയുടെ അവകാശ സംരക്ഷണത്തിനോടൊപ്പം ഭാവിയിലും സർക്കാർ ഉണ്ടായിരിക്കും. സ്ത്രീയുടെ അവകാശങ്ങളെ ഹനിക്കുന്നത് സമ്മതിക്കാനാവില്ല. അതിനെതിരേ ശക്തമായ നടപടിയുണ്ടാകും.
ശബരിമല വിഷയത്തിൽ നാടിന്റെ പൊതു അന്തരീക്ഷത്തെ മാറ്റാനുള്ള ശ്രമമാണു ചിലർ നടത്തിയത്. നവോത്ഥാന മൂല്യങ്ങളെ അട്ടിമറിക്കാനും മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കാനുമുള്ള ശ്രമമാണുണ്ടായത്. വർഗീയ ശക്തികൾ ഇളകിയാടി വരികയായിരുന്നു. അവരുടെ അജൻഡ നടപ്പാക്കാൻ, അവർക്കു വിധേയപ്പെട്ടു പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു സർക്കാരിനെയായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ആ നീക്കത്തെ ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. തന്നിലർപ്പിതമായ ഉത്തരവാദിത്തം വച്ച്, താൻ ആ പ്രതിരോധത്തിന്റെ മുന്നിൽ തന്നെ നിന്നിട്ടുമുണ്ട്. അതു ധാർഷ്ട്യമാണെങ്കിൽ അതിനിയും ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള നീക്കം ഇനിയുമുണ്ടായാൽ കൂടുതൽ ശക്തിയോടെ അതിനെ പ്രതിരോധിക്കും. കേരളത്തെ ഒരു വർഗീയക്കളമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നവോത്ഥാന സംരക്ഷണ പ്രവർത്തനങ്ങൾ ഇനിയും തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയ തോതിലുള്ള ശ്രമം ഉണ്ടായി. അതിന്റെ ഭാഗമായി ചിദാനന്ദപുരിയെ പോലെയുള്ള ചില സന്യാസി വേഷധാരികൾ രണ്ടിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും കോണ്ഗ്രസിനും യുഡിഎഫിനും വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഇത്തരം നീക്കങ്ങളെ നല്ല രീതിയിൽ പ്രതിരോധിക്കാൻ എൽഡിഎഫിനായി. എങ്കിലും ഏതെങ്കിലും കൂട്ടർ തെറ്റിദ്ധരിക്കപ്പെട്ട് എൽഡിഎഫിന് പ്രതികൂലമായി നിലപാടെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. അത് താഴെത്തട്ടിലടക്കം പരിശോധിക്കുന്ന നിലപാട് സ്വീകരിക്കും. അതിന്റെ ഭാഗമായി ആവശ്യമായ നടപടി സ്വീകരിക്കും.
അടുത്ത മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല നിലപാട് ധാർഷ്ട്യമാണെങ്കിൽ അതിനിയും തുടരും: മുഖ്യമന്ത്രി
01:57 AM May 30, 2019 | Deepika.com