തിരുവനന്തപുരം: അന്തിമവിധി വരുന്നതു വരെ വ്യവസ്ഥകൾക്കു വിധേയമായി ഹാരിസൺസ് പ്ലാന്റേഷന്റെ കരം സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. ഭൂമിയുടെ കരം സ്വീകരിക്കുന്നുണ്ടെങ്കിലും കോടതിയുടെ അന്തിമവിധിക്കു വിധേയമായി മാത്രമായി ഉടമസ്ഥാവകാശത്തിൽ തീരുമാനമുണ്ടാകുകയുള്ളുവെന്നു കരം രതീസിലും വില്ലേജ് ഓഫീസിലെ രജിസ്റ്റർ ബുക്കിലും രേഖപ്പെടുത്തിയാകും കരം സ്വീകരിക്കുക.
കരം രസീതിലും ഇക്കാര്യം പ്രത്യേകമായി രേഖപ്പെടുത്തണമെന്ന റവന്യു വകുപ്പിന്റെ നിർദേശം ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. റീപ്ലാന്റേഷനു വേണ്ടി മാത്രമായി എസ്റ്റേറ്റിലെ മരങ്ങൾ മുറിക്കാമെന്ന പുതിയ വ്യവസ്ഥയും അംഗീകരിച്ചിട്ടുണ്ട്.
ഇതോടെ ഹാരിസണ്‍സ് എസ്റ്റേറ്റുകൾ, മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റുകൾ, വിദേശ കന്പനികളുടെ കൈവശമുള്ള എസ്റ്റേറ്റുകൾ എന്നിവ അടക്കം 78,000 ഏക്കർ ഭൂമിയുടെ കരം അടയ്ക്കാനാകും. നേരത്തെ രാജമാണിക്യം കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഈ ഭൂമി തിരിച്ചെടുത്തിരുന്നു. തുടർന്ന് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിവിൽ കോടതിയുടെ അന്തിമ വിധിക്കു വിധേയമായി കരം സ്വീകരിക്കാമെന്ന നിബന്ധന ഏർപ്പെടുത്തു കരം സ്വീകരിക്കാൻ കോടതി അനുമതി നല്കി.
കോടതി വിധി വന്നതിനു ശേഷം കരം സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ചേർന്നു തയാറാക്കിയ ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടു വന്നെങ്കിലും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ എതിർപ്പിനെ തുടർന്ന് അന്നു മാറ്റിവച്ചിരുന്നു.
ഹാരിസണ്‍സ് പ്ലാന്റേഷന്റെ കരം സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം
01:57 AM May 30, 2019 | Deepika.com