തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട പരാജയവും യുഡിഎഫിനു ലഭിച്ച വിജയവും കനത്തതാണെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും സംശയമില്ല. അവശേഷിക്കുന്ന സ്ഥലങ്ങളിലെല്ലാം ഇടതുപക്ഷവും രാജ്യത്തൊട്ടാകെ നോക്കിയാൽ കോണ്‍ഗ്രസും നാമാവശേഷമാകുന്ന സ്ഥിതിയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. അതുകൊണ്ടു തന്നെ രക്ഷാമാർഗങ്ങളേക്കുറിച്ചുള്ള ചർച്ചകളാണ് ഇന്നലെ നിയമസഭയിൽ നടന്നതത്രയും.
എന്നാൽ, ഇടതുപക്ഷത്തെ മറ്റ് അംഗങ്ങൾക്കുള്ള ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനില്ല. പരാജയം ഗൗരവമുള്ളതാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. അതുപക്ഷേ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടുണ്ടായ താത്കാലിക തിരിച്ചടി മാത്രമാണ്. തെറ്റിദ്ധരിക്കപ്പെട്ടു എന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് ഇനി ഭയപ്പെടേണ്ട കാര്യമില്ല.
കേരളത്തിലുണ്ടായ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കുന്ന യുഡിഎഫുകാർക്ക് മുഖ്യമന്ത്രി ഒരു മുന്നറിയിപ്പു നൽകി. ജനങ്ങൾക്കുണ്ടായ തിരിച്ചറിവ് എത്ര വലിയ തിരിച്ചടിയാകുമെന്ന് നിങ്ങൾ വൈകാതെ തിരിച്ചറിയും. മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയും നവോത്ഥാന മൂല്യങ്ങൾ നിലനിർത്തുന്നതിനായും ഇനിയും ശക്തമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.
എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രി ജനങ്ങളെയാണു കുറ്റം പറയുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിനെയും ബിജെപിയെയും ചെറുത്തുനിന്ന വിന്ധ്യനെന്നാണ് രമേശ് യുഡിഎഫിനെ വിശേഷിപ്പിച്ചത്. ദേശീയതലത്തിൽ സഖ്യമുണ്ടാകാത്തതിനു കാരണം കേരളത്തിലെ സിപിഎമ്മാണെന്നും രമേശ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്കു പോയവരുടെ ലിസ്റ്റ് വായിച്ചു കൊണ്ടിരുന്ന കേരളത്തിലെ സിപിഎമ്മുകാർ ബംഗാളിൽ സിപിഎമ്മിന്റെ എംഎൽഎ ബിജെപിയിലേക്കു മാറിയതു കണ്ടോ യെന്നു കെ. മുരളീധരൻ ചോദിച്ചു. ദേശീയ നിലപാടില്ലാത്തതാണു സിപിഎമ്മിനു വിനയായത്. തമിഴ്നാട്ടിൽ കോണ്‍ഗ്രസിനൊപ്പം, കേരളത്തിൽ കോണ്‍ഗ്രസിനെതിര്, ബംഗാളിൽ രഹസ്യബന്ധം, ത്രിപുരയിൽ എങ്ങുമില്ല... അങ്ങനെയായിരുന്നു നിലപാട്. പോണ്ടിച്ചേരിയിൽ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നിട്ടും പോണ്ടിച്ചേരി സീറ്റിന്റെ ഭാഗമായ മാഹിയിൽ സിപിഎമ്മുകാർ കമൽഹാസന്റെ പാർട്ടിക്കൊപ്പം വോട്ടുപിടിക്കാൻ പോയെന്ന് മുരളീധരൻ പരിഹസിച്ചു.
സിപിഎമ്മുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും ശബരിമല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നത് യാഥാർഥ്യമാണെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു. വിശ്വാസികളായ സിപിഎമ്മുകാർ ഇത്തവണ യുഡിഎഫിനാണു വോട്ടു ചെയ്തത്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ സ്റ്റാലിനിസം ജയിച്ചപ്പോൾ കേരളത്തിൽ ജോസഫ് സ്റ്റാലിന്റെ സ്റ്റാലിനിസം പരാജയപ്പെട്ടെന്നും ഖാദർ പറഞ്ഞു.
2004ലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ എ.കെ. ആന്റണിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് അന്നു സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിന്റെ വാർത്തയുമായാണ് ഷാഫി പറന്പിൽ വന്നത്. ധാർമികതയുടെ വല്ല അംശവും ബാക്കിയുണ്ടെങ്കിൽ ആന്റണി രാജിവയ്ക്കണമെന്നാണ് അന്നു പിണറായി പറഞ്ഞത്. അവനവന്റെ വാക്കിനോട് അൽപമെങ്കിലും കൂറുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു.
ഷാഫിയുടെ ആവശ്യത്തിലെ കുരുക്ക് വിടവാങ്ങൽ പ്രസംഗം നടത്തിയ എ.എം. ആരിഫ് ആണ് കോണ്‍ഗ്രസുകാർക്കു പറഞ്ഞു കൊടുത്തത്. പിണറായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്പോൾ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കർണാടകയിലെയും മുഖ്യമന്ത്രിമാരുടെ രാജി മറ്റുള്ളവർ ആവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്നായിരുന്നു ആരിഫിന്റെ ചോദ്യം.
കേരളത്തിൽനിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക ലോക്സഭാംഗം എന്ന നിലയിൽ ട്രോളർമാർ തന്നെ നന്നായി കൈകാര്യം ചെയ്യുന്നത് ആസ്വദിക്കുന്നുണ്ടെന്ന് ആരിഫ് പറഞ്ഞു. ഉത്തർപ്രദേശിൽ 79 പേർ മത്സരിച്ചിട്ട് സ്വന്തം മകൻ ഉൾപ്പെടെ 78 പേരും തോറ്റ് ഒറ്റയ്ക്കു ജയിച്ച സോണിയാഗാന്ധിയുടെ കാര്യം ഓർക്കുന്പോഴാണ് തനിക്ക് ആശ്വാസം തോന്നുന്നതെന്നും ആരിഫ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളേക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുള്ള ആത്മവിശ്വാസം ആരിഫിനുമുണ്ട്. നാളെ നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടന്നാൽ എൽഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമേയില്ല.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നതോടെ അമേഠിയിൽ രാഹുലിന്റെയും രാജ്യമെങ്ങും കോണ്‍ഗ്രസിന്റെയും പരാജയം ഉറപ്പായെന്നായിരുന്നു ചർച്ച തുടങ്ങി വച്ച ജയിംസ് മാത്യുവിന്റെ പക്ഷം. റഫാൽ അഴിമതി വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും മാത്രമേ തയാറായുള്ളു. മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കെല്ലാം എൻഫോഴ്സ്മെന്റ് പേടിയായിരുന്നു എന്നും ജയിംസ് മാത്യു പരിഹസിച്ചു.
ബജറ്റിലെ ധനാഭ്യർഥനാ ചർച്ച ആയിരുന്നെങ്കിലും പേരിനുപോലും വിഷയത്തിലേക്കു കടക്കാൻ ചർച്ചയിൽ പങ്കെടുത്ത മിക്കവരും താത്പര്യപ്പെട്ടില്ല. എല്ലാവർക്കും തെരഞ്ഞെടുപ്പ് അവലോകനത്തിലായിരുന്നു പ്രിയം.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് വീടു വച്ചു കൊടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നു എന്നു പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. മഴക്കാലം അടുത്തെത്തിയ സാഹചര്യത്തിൽ ഇനിയെങ്കിലും ഇക്കാര്യത്തിൽ അടിയന്തരശ്രദ്ധ ഉണ്ടാകണമെന്നു ജോസഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറയുകയായിരുന്നു പി. ഐഷ പോറ്റി. ഇത്രയൊക്കെ ചെയ്ത സർക്കാരിനെ ജനം തള്ളിപ്പറയില്ലെന്ന വിശ്വാസമാണ് ഐഷ പോറ്റിയെ മുന്നോട്ടു നയിക്കുന്നത്.
ശബരിമലയേക്കുറിച്ചു മാത്രമാണ് പരിമിതമായ സമയത്ത് ഒ. രാജഗോപാൽ സംസാരിച്ചത്. വിശ്വാസവും ആചാരങ്ങളും ലംഘിച്ചുകൊണ്ട് യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാർ കാട്ടിയ ആവേശത്തോടുള്ള പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടതെന്ന് രാജഗോപാൽ പറഞ്ഞു. അക്രമരാഷ്ട്രീയത്തേക്കുറിച്ച് ഷാഫി പറന്പിൽ സംസാരിച്ചു വന്നപ്പോൾ കൃപേഷിന്റെയും ശരത്ലാലിന്റെയും ടി.പി. ചന്ദ്രശേഖരന്റെയും ഷുഹൈബിന്റെയും കഥ പറഞ്ഞു. ഇതിന്റെ പേരിൽ ഭരണപക്ഷത്തെ എ.എൻ. ഷംസീറും പ്രതിപക്ഷത്തെ വി.പി. സജീന്ദ്രൻ, റോജി പോൾ എന്നിവരും തമ്മിലുണ്ടായ വാക്പോര് സഭയുടെ കുറച്ചു സമയം നഷ്ടപ്പെടുത്തി.
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിനെതിരേ പ്രതിപക്ഷത്തുനിന്ന് കെ.എൻ.എ. ഖാദർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. ചർച്ചയ്ക്ക് അനുമതി ലഭിച്ചില്ലെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം വാക്കൗട്ടിൽ ഒതുങ്ങി. ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശിന്റെ രാജി വിവരം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു. കെ. മുരളീധരനും എ.എം. ആരിഫും ഇന്നലെ വിടവാങ്ങൽ പ്രസംഗം നടത്തി പിരിഞ്ഞു. ഇന്നലെ പിരിഞ്ഞ സഭ ഇനി ജൂണ്‍ പത്തിനു മാത്രമേ ചേരുകയുള്ളു.
സാബു ജോണ്‍
ഭയപ്പെടാനില്ലിനി, ജനത്തിന്റെ തെറ്റിദ്ധാരണ നീങ്ങിയെന്നു പിണറായി
01:32 AM May 30, 2019 | Deepika.com