തളിപ്പറമ്പ്: കണ്ണൂർ ധർമശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി(നിഫ്റ്റ്)യില്‍ ഇന്നലെ ആരംഭിച്ച ദേശീയ സെമിനാറിലെ മുഖ്യ ആകർഷണം വയനാട് മേപ്പാടി സ്വദേശിയായ പതിന്നാലുകാരൻ ജയ്ഡൻ ജോൺ ബോസായിരുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ്(നിർമിത ബുദ്ധി) ഫാഷന്‍ മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജയ്ഡൻ പങ്കുവച്ച നൂതന ആശയങ്ങൾ സദസിനെ അന്പരപ്പിക്കുകതന്നെ ചെയ്തു. തന്റെ പഠനരീതിയും അനുഭവങ്ങളും പങ്കുവച്ച ജെയ്ഡൻ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി.
കാന്‍സര്‍ നിര്‍ണയത്തിന് മെഷീന് ലേണിംഗ് പ്രയോജനപ്പെടുത്താന്‍ ഗവേഷണം നടത്തുന്ന പത്തു പ്രതിഭകളിൽ ഒരാളാണ് ജയ്ഡൻ. അമേരിക്കയിലെ മാസച്യുറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് (എംഐടി) ഗവേഷണം നടത്തുന്നത്. ഗവേഷകസംഘത്തിലെ ഏക ഇന്ത്യക്കാരൻകൂടിയാണ് ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജയ്ഡൻ.
ബിസിനസുകാരനായ മേപ്പാടിയിലെ മംഗലത്ത് തോമസ് ബോസിന്റെയും ഡോ. ബിനുവിന്റെയും മകനാണ് ജയ്ഡൻ. മാതൃപിതാവ് എം.ഐ. മത്തായിയുടെ ലാപ്ടോപ് വഴിയാണ് എല്‍പി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ വേഡും എക്സെലും പഠിച്ചത്. കംപ്യൂട്ടര്‍ രംഗത്ത് ജയ്ഡന്റെ മിടുക്കുകണ്ട് അധ്യാപകരാണ് ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാന്‍ നിര്‍ദേശിച്ചത്.
വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സൈബര്‍ സെക്യൂരിറ്റി കോഴ്സില്‍ 100 ശതമാനം മാര്‍ക്കോടെ വിജയം നേടി. തുടര്‍ന്ന് ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ്, മെഷീന് ലേണിംഗ് എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം മറ്റു വിഷയങ്ങളിലും സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ പൂര്‍ത്തീകരിച്ചു.
ഒരുതവണപോലും വിദേശത്തു പോകാതെ പഠിച്ച ജയ്ഡന്‍ പിന്നീട് എത്തിച്ചേര്‍ന്നത് യുഎസിലെ പ്രസിദ്ധമായ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍. 70 ലക്ഷം രൂപ മതിപ്പുള്ള സൗജന്യ സ്കോളർഷിപ്പോടെയാണ് ലോകത്തെ ഒന്നാംനിര സാങ്കേതിക സർവകലാശാലയായ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഈ മിടുക്കൻ പഠിക്കുന്നത്.
രാത്രിയില്‍ കംപ്യൂട്ടര്‍ വഴി പഠനം നടത്തുമ്പോള്‍ ഇന്ത്യയിലെയും യുഎസിലെയും ടൈം സോണ്‍ വ്യത്യാസം പ്രശ്നമായതോടെയാണ് സ്കൂളിൽ പോയുള്ള പഠനം നിര്‍ത്തിയത്. അച്ഛന് തോമസ് ബോസും അമ്മ ഡോ. ബിനു എം. മാത്യുവും മകന് പിന്തുണയേകിയതോടെ ഓപ്പണ്‍ സ്കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഇപ്പോൾ ഒൻപതാം ക്ലാസിലാണ് പഠനം. ഡോക്ടറുടെ സഹായമില്ലാതെ കോശങ്ങളുടെ അർബുദം കണ്ടെത്താനാകുമോയെന്നതിലാണ് ഗവേഷണം. ഗവേഷണം വിജയിച്ചാൽ ഗ്രാമീണമേഖലകൾക്ക് വളരെ ഉപകാരപ്രദമാകുമെന്നാണ് ജെയ്ഡൻ പറയുന്നത്.
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ലഭ്യമാക്കുന്ന ഡാറ്റ ഉപയോഗിച്ചാണ് ജയ്ഡന്‍ കാന്‍സര്‍ ഗവേഷണം നടത്തുന്നത്. ഇതിനായി വികസിപ്പിച്ച ഉപകരണമുപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് രോഗനിര്‍ണയം.
അച്ഛൻ തോമസ് ബോസ് ബിസിനസുകാരനാണ്. അമ്മ ബിനു ഡോക്ടറും.
ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവരെ മനുഷ്യസഹായമില്ലാതെ പിടികൂടാനുള്ള സോഫ്റ്റ്വേർ കേരള പോലീസിനായി ജെയ്ഡൻ വികസിപ്പിച്ചുനൽകിയിട്ടുണ്ട്. കേരള പോലീസിന്റെ സൈബർ ഡോമിൽ ഗവേഷകൻ കൂടിയാണ് ഈ അതുല്യപ്രതിഭ.
ദേശീയ സെമിനാറിൽ മുഖ്യാതിഥി പതിന്നാലുകാരൻ
01:09 AM May 30, 2019 | Deepika.com