ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭാംഗത്വവും അനിശ്ചിതത്വത്തിലായി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലേക്കു വിജയിപ്പിക്കാൻ ആവില്ലെന്ന നിലപാടിലാണ് ആസാം കോണ്‍ഗ്രസ് നേതൃത്വം. രാജ്യസഭയിലേക്ക് ഒരു അംഗത്തെ ജയിപ്പിക്കാൻ വേണ്ട അംഗബലം ഇപ്പോൾ കോണ്‍ഗ്രസിനില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മൻമോഹൻ സിംഗ് ഉൾപ്പെടെ ആസാമിൽ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. 126 അംഗ നിയമസഭയിൽ കോണ്‍ഗ്രസിനു 25 എംഎൽഎമാർ മാത്രമാണുള്ളത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 87 എംഎൽഎമാരുണ്ട്. മുന്നണിക്കു പുറത്തുള്ള എഐയുഡിഎഫിനു 12 എംഎൽഎമാരുണ്ടെങ്കിലും അവരോടൊപ്പം ചേർന്ന് ഒരു എംപിയെ വിജയിപ്പിക്കാൻ മതിയായ അംഗബലം കിട്ടില്ലെന്ന് ആസാം കോണ്‍ഗ്രസ് വക്താവ് അപുർബ ഭട്ടാചാര്യ പറയുന്നു.
നിലവിൽ ഭൂരിപക്ഷമുള്ള ബിജെപി ഒരു സീറ്റിലേക്കുള്ള സ്ഥാനാർഥി വിഷയത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. രണ്ടാമത്തെ സീറ്റിലേക്കു മുന്നണിയിലെ ആസാം ഗണ പരിഷദ് തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ചർച്ചകളിലാണ്. അതിനിടയിൽ മറ്റു പാർട്ടികളുമായി ധാരണയുണ്ടാക്കുക പ്രായോഗികമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ, 1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാംഗമായ മൻമോഹൻ സിംഗിനെ മറ്റേതെങ്കിലും സംസ്ഥാനത്തു നിന്നു സ്ഥാനാർഥിയാക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ബിഹാർ, ഒഡീഷ, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിൽ അടുത്ത മാസം രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കും. ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ സാധ്യത കുറവാണെങ്കിലും തമിഴ്നാട്ടിൽ സഖ്യകക്ഷിയായ ഡിഎംകെ പിന്തുണച്ചാൽ മൻമോഹൻ സിംഗിനെ രാജ്യസഭാംഗമാക്കാനാവുമെന്നും നേതാക്കൾ പറയുന്നു.
മൻമോഹൻ സിംഗിന്റെ രാജ്യസഭാംഗത്വം അനിശ്ചിതത്വത്തിൽ
12:32 AM May 29, 2019 | Deepika.com