തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ബില്ലിൽ ധനകാര്യ മെമ്മോറാണ്ടം തിരുത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂളിംഗ് നൽകി. സംസ്ഥാനത്തെ സ്വകാര്യമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന 2019 ലെ കേരളാ മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ബിൽ മന്ത്രി കെ.കെ.ശൈലജയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
മന്ത്രി അവതരിപ്പിച്ച ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷത്തുനിന്നു വി.പി സജീന്ദ്രൻ ക്രമപ്രശ്നമുന്നയിച്ചു. ബില്ലിൽ ചേർത്തിരിക്കുന്ന ധനകാര്യ മെമോറാണ്ടം വസ്തുതാപരമല്ലെന്നും ക്രമപ്രശ്നത്തിൽ ഉന്നയിച്ച കാര്യങ്ങൾ പുന:പരിശോധിക്കണമെന്നും ബിൽ പാസാക്കുന്നതിനു മുന്പായി പുതുക്കിയ ധനകാര്യമെമോറാണ്ടം സഭയ്ക്ക് ലഭ്യമാക്കണമെന്നുമുള്ള സ്പീക്കറുടെ റൂളിംഗോടുകൂടിയാണു ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
നിലവിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മാതൃനിയമം ഭേദഗതി ചെയ്യുന്നതോടെ മെഡിക്കൽ പ്രവേശനത്തിനും ഫീസ് നിശ്ചയിക്കാനുമായി രൂപപ്പെടുന്ന രണ്ടു സമിതികൾക്കു രണ്ട് ചെയർമാൻമാർ പ്രത്യേകമായി വേണമെന്നു വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടി. അതിനാൽ രണ്ടുചെയർമാൻമാർക്കുള്ള സാന്പത്തിക ബാധ്യത വ്യക്തമാക്കുന്ന ധനകാര്യ മെമ്മോറാണ്ടം ബില്ലിനോടൊപ്പം ചേർക്കണം. നിലവിലെ ബില്ലിൽ ഒരാൾക്ക് മാത്രമുള്ള ധനകാര്യ മെമ്മോറാണ്ടമാണു ചേർത്തിട്ടുള്ളത്. ഇതു കോടതി വിധിക്കെതിരാണെന്നും വി.പി. സജീന്ദ്രൻ വ്യക്തമാക്കി.
എന്നാൽ, ഒരേ ജഡ്ജിയെ തന്നെയാണ് രണ്ടുസമിതികൾക്കും അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും രണ്ടു സമിതികളിലും ഒരേ അധ്യക്ഷനായതിനാൽ സർക്കാരിന് അധിക സാന്പത്തിക ബാധ്യത വരുന്നില്ലെന്നും മന്ത്രി കെ.കെ ശൈലജ മറുപടി പറഞ്ഞു. ഇതോടെ സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്നും വി.പി.സജീന്ദ്രന്റെ ക്രമപ്രശ്നത്തിൽ യുക്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ ഇടപെടുകയായിരുന്നു. അന്തിമമായി പാസാക്കുന്നതിനു മുന്പ് രണ്ട് അധ്യക്ഷന്മാർക്കും പ്രത്യേകം സാന്പത്തിക ബാധ്യത വ്യക്തമാക്കുന്ന പുതുക്കിയ ധനകാര്യമെമ്മോറാണ്ടം ബില്ലിനോടൊപ്പം ചേർക്കണമെന്നും സ്പീക്കർ റൂൾ ചെയ്തു.
ഹോസ്റ്റൽ ഫീസ് മുതലായവയുടെ പേരിൽ കുട്ടികളെയും രക്ഷിതാക്കളെയും മാനേജ്മെന്റ് സാന്പത്തികമായി ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഇക്കാര്യം സബ്ജക്ട് കമ്മിറ്റി പരിശോധിക്കണമെന്നും ഇ.എസ് ബിജിമോൾ ചൂണ്ടിക്കാട്ടി. സ്പോട്ട് അഡ്മിഷന്റെ അറിയിപ്പ് നൽകുന്നത് സംബന്ധിച്ച് മാനദണ്ഡം ഏർപ്പെടുത്തണമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. സ്പീക്കർ റൂൾ ചെയ്യേണ്ടി വരുന്ന രീതിയിലാണ് ബിൽ അവതരിപ്പിക്കുന്നതെന്നും സർക്കാർ ഇക്കാര്യങ്ങളെ ലാഘവത്തോടെയാണ് കാണുന്നതെന്നും തുടർന്ന് സംസാരിച്ച എ.പി അനിൽകുമാർ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചാക്കി ചുരുക്കാനുള്ള കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും ) ഭേദഗതി ബില്ലാണ് സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടത്.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി, ആരോഗ്യ സെക്രട്ടറി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മെഡിക്കൽ കൗണ്സിൽ പ്രതിനിധി, ചാർട്ടേഡ് അക്കൗണ്ടന്റ്, സമിതി തെരഞ്ഞെടുക്കുന്ന സ്വതന്ത്ര വ്യക്തി എന്നിവരാവും സമിതിയിൽ ഉൾപ്പെടുക. സ്വകാര്യ സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന മേൽനോട്ടത്തിനുള്ള ആറംഗ സമിതിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി, ആരോഗ്യസെക്രട്ടറി, നിയമസെക്രട്ടറി, മെഡിക്കൽ കൗണ്സിൽ പ്രതിനിധി, പ്രവേശനപരീക്ഷാ കമ്മീഷണർ, പട്ടികജാതി/ ഗോത്രവർഗ വിഭാഗത്തിൽ നിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരാവും സമിതിയിലുണ്ടാവുക.
2017 ൽ ഫീസ് നിർണയ സമിതി നടത്തിയ ഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ ഫീസ് പുനർനിർണയത്തിന് കോടതിനിർദേശം നൽകി. ക്വോറമില്ലാത്ത സമിതി ഫീസ് നിർണയിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ഇതേ ത്തുടർന്നാണ് പത്തംഗ സമിതിയുടെ അംഗസംഖ്യ അഞ്ച് ആക്കാൻ നിയമഭേദഗതിക്ക് സർക്കാർ തീരുമാനിച്ചത്.
ഫീസ് നിർണയം പൂർത്തിയാക്കിയെങ്കിലേ അടുത്ത അധ്യയന വർഷത്തേക്കുള്ള മെഡിക്കൽ പ്രവേശന നടപടികൾ തുടങ്ങാൻ കഴിയൂ. നേരത്തെ സർക്കാർ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചെങ്കിലും പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകിയില്ല. ഇതേ തുടർന്നാണ് ബിൽ കൊണ്ടുവന്നത്.
മെഡിക്കൽ വിദ്യാഭ്യാസ ബില്ലിൽ ധനകാര്യ മെമ്മോറാണ്ടം തിരുത്താൻ സ്പീക്കറുടെ റൂളിംഗ്
11:43 PM May 28, 2019 | Deepika.com