ചെറുതോണി: പെരിയാറിലെ കയത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. ഇടുക്കി തടിയന്പാട് മഞ്ഞപ്പാറയിൽ തുടിയിങ്കൽ ജിജിയുടെ മകൻ വിവേക്(13), കുന്നേൽ ഷാനിന്റെ മകൻ ദ്രോണ(എട്ട്) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ഇരുവരുടെയും വീടിനു സമീപം മഞ്ഞപ്പാറ എസ്ആർഎം പന്പിനു പിന്നിലുള്ള പെരിയാറിലെ കയത്തിലാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങി ദ്രോണയുടെ അമ്മ മഞ്ജുവും അയൽവാസികളായ കുറവംപറന്പിൽ ശ്രീക്കുട്ടൻ, ദ്രോണയുടെ പിതാവിന്റെ സഹോദരപുത്രൻ നവനീത് എന്നിവരുമാണ് പുഴയിൽ കുളിക്കാൻ പോയത്. കയത്തിലേക്കിറങ്ങിയ വിവേകും ദ്രോണയും നവനീതും വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
കുട്ടികളെ രക്ഷിക്കാനായി കയത്തിലേക്കു ചാടിയ മഞ്ജുവും താഴ്ന്നുപോയി. ഉടൻതന്നെ ശ്രീക്കുട്ടൻ വെള്ളത്തിൽ ചാടി നവനീതിനെയും മഞ്ജുവിനെയും രക്ഷിച്ചു കരയിലെത്തിച്ചു. ഈ സമയം വിവേകും ദ്രോണയും കയത്തിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോയിരുന്നു. മഞ്ജുവിന്റെയും കുട്ടികളുടെയും നിലവിളി കേട്ടെത്തിയവരാണ് കയത്തിൽനിന്നു കുട്ടികളെ പുറത്തെടുത്തത്. ഒരാളെ 10 മിനിറ്റിനകം കണ്ടെത്താനായെങ്കിലും രണ്ടാമത്തെയാളെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്.
ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരേ കെട്ടിടത്തിൽ വാടകയ്ക്കു താമസിക്കുന്നവരാണ് ഇരുവരുടെയും കുടുംബങ്ങൾ. മായയാണ് വിവേകിന്റെ അമ്മ. സഹോദരൻ വിശാൽ. ദ്രോണയുടെ സഹോദരൻ ദക്ഷിണ്.
അയൽവാസികളായ രണ്ടു കുട്ടികൾ പെരിയാറിൽ മുങ്ങി മരിച്ചു
12:54 AM May 27, 2019 | Deepika.com