തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും കൊണ്ടു നട്ടം തിരിയുന്ന ജനതയ്ക്കു മേൽ പ്രളയസെസ് കൂടി അടിച്ചേൽപ്പിക്കാനുള്ള നീക്കം ക്രൂരതയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾത്തന്നെ പല പേരുകളിൽ അധിക നികുതി സർക്കാർ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട്. 1785 കോടി രൂപയുടെ അധിക നികുതിയാണ് ബജറ്റ് വഴി അടിച്ചേൽപ്പിച്ചത്. സേവനനികുതി അഞ്ച് ശതമാനം ഏർപ്പെടുത്തിയത് കൂടാതെയാണ് അധിക നികുതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമിയുടെ ന്യായവില പത്തു ശതമാനം ഇതിനു മുമ്പേ വർധിപ്പിച്ചിരുന്നു. ഈ നികുതികൾ കൊണ്ടു സാധാരണക്കാർ വീർപ്പുമുട്ടുന്പോഴാണ് ഒരു ശതമാനം സെസ് നൽകേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.അഞ്ച് ശതമാനത്തിന് മേൽ ജിഎസ്ടി നൽകേണ്ടി വരുന്ന ഉത്പന്നങ്ങൾക്കാണ് ഇത് കൂടാതെ ഒരു ശതമാനം അധികമായി പിരിക്കുന്നത്.
കുടിശികയുള്ള നികുതി പിരിച്ചെടുക്കാൻ കഴിവില്ലാത്ത ധനവകുപ്പാണു ജനങ്ങളെ കൂടുതൽ പിഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ച സംഭാവനകൾ ഉപയോഗിച്ച് അർഹർക്ക് സഹായം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പുനരധിവാസ പ്രവർത്തനത്തിനായി ലഭിച്ച തുകയിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് വീണ്ടും ജനങ്ങൾക്കു മേൽ കുതിരകയറുന്നത്. ഇപ്പോഴും പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ തെളിഞ്ഞത്. തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് ജനങ്ങളോടുള്ള പ്രതികാരമാണ് അധിക നികുതിയുടെ അടിച്ചേൽപ്പിക്കലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അധികനികുതി ഈടാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള പകപോക്കൽ: ചെന്നിത്തല
12:54 AM May 27, 2019 | Deepika.com