പൊന്‍കുന്നം: വാഹനാപകടത്തില്‍ പ്രശസ്ത സോപാന സംഗീതജ്ഞന് ബേബി എം. മാരാര്‍ (52) മരിച്ചു. പൊന്‍കുന്നം-പാലാ റോഡില്‍ ആര്‍ടി ഓഫീസ് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകനായ ബേബി മാരാർ പനമറ്റം പൂവത്തുങ്കല്‍ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോവുകയായിരുന്നു. എതിര്‍ദിശയില്‍ എറണാകുളത്തുനിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ബേബിയുടെ ഓള്‍ട്ടോ കാറില്‍ ഇടിക്കുകയായിരുന്നു.
റാന്നി സ്വദേശിയായ യുവാവ് ഓടിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിന് കാരണമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാല്‍ സ്വിഫ്റ്റ് തെറ്റായ ദിശയിലൂടെയാണെത്തിയത്. അപകടമറിഞ്ഞെത്തിയ പോലീസും നാട്ടുകാരുമാണ് പരിക്കേറ്റ ബേബിയെയും സ്വിഫ്റ്റിന്റെ ഡ്രൈവറെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ബേബിയുടെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടയെല്ലും വാരിയെല്ലും തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്വിഫ്റ്റ് ഡ്രൈവര്‍ റാന്നി സ്വദേശി ഇടക്കുളം ചൊവ്വൂര്‍ വീട്ടില്‍ ജെറിന് വര്‍ഗീസ്(28)നെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു.
വൈക്കം ക്ഷേത്ര കലാപീഠത്തിലെ പഠനത്തിന് ശേഷം ബേബി മാരാർ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തു. 1992ല്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ പഞ്ചവാദ്യ അധ്യാപകനായി ചേര്‍ന്നു. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.
ഭാര്യ: മഞ്ജുള കല്ലറ ഒറ്റുവിരുത്തില് കുടുംബാഗം. മക്കള്‍: ഗോവിന്ദ് (പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥി), ഗോപിക (കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ വിദ്യര്‍ഥിനി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് സോപാന സംഗീതജ്ഞന് മരിച്ചു
12:53 AM May 27, 2019 | Deepika.com