മരട്: എറണാകുളം നെട്ടൂരിൽ കുടുംബവഴക്കിനെത്തുടർന്നു വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു. നെട്ടൂർ നോർത്ത് രാമച്ചംകുഴിയിൽ വിനി (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പോലീസിൽ കീഴടങ്ങിയ ഭർത്താവ് ആന്റണി(42)യുടെ അറസ്റ്റ് പനങ്ങാട് പോലീസ് രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
വിനിയും ആന്റണിയും തമ്മിൽ വഴക്കുണ്ടാകുന്നതു പതിവായിരുന്നെന്നു പോലീസ് പറഞ്ഞു. മരപ്പണിക്കാരനായ ആന്റണി രാത്രി വീട്ടിലെത്തി വിനിയുമായി വഴക്കിട്ട ശേഷം കൊട്ടുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നെന്നു പോലീസ് പറയുന്നു. ഇവരുടെ മക്കളായ അനിലും അലനും ആന്റണിയുടെ മാതാവും സംഭവസമയത്ത് ആന്റണിയുടെ കോന്തുരുത്തിയിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു.
രാത്രി വൈകി വീട്ടിൽനിന്നു വലിയ ശബ്ദം കേട്ടെങ്കിലും വഴക്ക് പതിവായിരുന്നതിനാൽ അയൽവാസികൾ ഇതു കാര്യമാക്കിയില്ല. കൃത്യം നടത്തിയ ശേഷം വിനിയുടെ മരണം ഉറപ്പാക്കിയ പ്രതി പുലർച്ചെ ഒന്നരയോടെ പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ പോലീസ് അകത്തെ മുറിയിൽ തലയിൽനിന്നു രക്തം വാർന്നു മരിച്ച നിലയിൽ വിനിയെ കണ്ടെത്തുകയായിരുന്നു.
വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു; ഭർത്താവ് പോലീസിൽ കീഴടങ്ങി
12:53 AM May 27, 2019 | Deepika.com