ആലുവ: എടയാർ വ്യവസായ മേഖലയിലെ സ്വർണശുദ്ധീകരണ ശാലയിലേക്കു കൊണ്ടുവന്ന 20 കിലോഗ്രാം സ്വർണം കവർന്ന കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിലായ നാലു പ്രതികളെ ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. നാലു പേരെയും റിമാൻഡ് ചെയ്തു. ഇടുക്കി മുരിക്കാശേരി കുരിയത്ത് സതീഷ് സെബാസ്റ്റ്യൻ (39), തൊടുപുഴ കുമ്പൻകോട് കിഴക്കേ മഠത്തിൽ റാഷിദ് (37), മൂവാറ്റുപുഴ മടക്കാത്തനം വെള്ളാപ്പിള്ളി നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം നടുവിലകത്ത് സുനീഷ് (30) എന്നിവരെയാണ് ഇന്നലെ റിമാൻഡ് ചെയ്തത്. എന്നാൽ, കവർന്ന സ്വർണം ഇതുവരെയും പോലീസിനു കണ്ടെടുക്കാനായില്ല.
പ്രതികൾക്കെതിരേ 397, 395,120 ബി ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കവർച്ച നടന്ന ദിവസം സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ ഈ നാലു പ്രതികളും ഉൾപ്പെട്ടതായി പോലീസ് തിരിച്ചറിഞ്ഞു. കവർച്ചയുടെ തലേ ദിവസവും ഇവർ സ്ഥലത്തെത്തി റിഹേഴ്സൽ നടത്തിയ സിസിടിവി ദൃശ്യങ്ങളും പോലീസിനു സഹായകമായി. അഞ്ചംഗ കവർച്ചാ സംഘത്തിലെ ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. കന്പനിയിലെ മറ്റൊരു മുൻ ജീവനക്കാരനായ തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജ് (25) ആണ് ആദ്യം പോലീസിന്റെ പിടിയിലായത്.
സ്വർണക്കവർച്ച കേസിൽ പിടിയിലായ ഇവർ കൊലപാതകക്കേസിലടക്കം നിരവധി കേസുകളിൽ പ്രതികളാണ്. കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയയാളാണു സതീഷ്.
പിതാവിനൊപ്പം കഞ്ചാവ് കടത്തുന്ന വിവരം എക്സൈസിനെ അറിയിച്ചയാളെയാണു പ്രതി കൊലപ്പെടുത്തിയത്. പ്രതി സതീഷും ഇയാളുടെ പിതാവും ഇപ്പോഴും ജയിലിലാണ്. റാഷിദിനും, തെക്കൻ സനീഷെന്നറിയപ്പെടുന്ന സനീഷിനുമെതിരേ തട്ടിക്കൊണ്ടു പോകൽ, കഞ്ചാവ് കടത്തൽ എന്നിവയിലും കേസുകളുണ്ട്. ആലുവ സിഐ സലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായാണ് കൊടുക്കുമലയ്ക്കു സമീപം കാട്ടിൽനിന്നു പ്രതികളെ പിടികൂടിയത്.
നാലു പ്രതികൾ റിമാൻഡിൽ; സ്വർണം കണ്ടെടുക്കാനായില്ല
12:53 AM May 27, 2019 | Deepika.com