തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവു ചുരുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ പിഎസ്സിയിൽ പുതുതായി വരുന്ന ഒഴിവുകൾ നികത്തുമോ? അഞ്ച് അംഗങ്ങളാണ് ജൂണ് മൂന്നിന് പിഎസ്സിയിൽ നിന്നു പടിയിറങ്ങുന്നത്.
ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് പിഎസ്സിയിൽ ഉള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച പി. ശിവദാസൻ, പി.പി. ഇസ്മയിൽ, സിമി റോസ്ബെൽ ജോണ്, ആർ. രവീന്ദ്രനാഥ്, എസ്. ഷൈൻ എന്നിവരുടെ കാലാവധിയാണ് ജൂണിൽ പൂർത്തിയാവുന്നത്. പ്രളയക്കെടുതി ഉൾപ്പെടെയുള്ള പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ നില്ക്കുമ്പോൾ ഇവർക്കു പകരക്കാരായി പുതിയ അംഗങ്ങളെ നിയമിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പിഎസ്സി പരീക്ഷകൾ പലതും ഒരുമിച്ചാക്കി. അഭിമുഖങ്ങളുടെ എണ്ണവും കുറഞ്ഞു.
ഈ പശ്ചാത്തലത്തിൽ നിലവിലുള്ള അംഗങ്ങളെക്കൊണ്ടുതന്നെ പിഎസ്സി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലേ എന്നാണു പലരും ചോദിക്കുന്നത്. അഞ്ച് അംഗങ്ങൾ ഒഴിയുന്നതോടെ ചെയർമാൻ ഉൾപ്പെടെ 16 അംഗങ്ങൾ ആവും പിഎസ്സിയിൽ. ഇതിൽ 15 പേരും ഇടതു സഹയാത്രികരാണ്. ഇതിൽ സിപിഎം-ഒൻപത്, സിപിഐ-മൂന്ന്,കോണ്ഗ്രസ് എസ്-ഒന്ന്, എൻസിപി-ഒന്ന്, ജനതാദൾ-ഒന്ന് എന്നിങ്ങനെയാണ് ഭരണ പക്ഷത്തു നിന്നുള്ളവർ. പ്രതിപക്ഷത്തു നിന്നു കേരള കോണ്ഗ്രസ്-എം പ്രതിനിധിയായി എത്തിയ പ്രഫ. ലോപ്പസ് മാത്യു മാത്രമാണ് ഉള്ളത്.
നിലവിലുള്ള അംഗങ്ങളിൽ ലോപ്പസ് മാത്യുവാണ് ഏറ്റവും സീനിയർ. 2021 വരെയാണ് അദ്ദേഹത്തിനു കാലാവധി. ചെയർമാൻ ഇല്ലാത്ത സമയത്ത് പിഎസ്സി യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിനുള്ള അർഹത സീനിയർ അംഗമായ ലോപ്പസ് മാത്യുവിനാണ്.
പിഎസ്സി അംഗങ്ങളുടെ എണ്ണം സംബന്ധിച്ച് പ്ലാനിംഗ് ബോർഡും മുൻ ചീഫ് സെക്രട്ടറിയും നേരത്തേ ചില പരാമർശങ്ങൾ നടത്തിയിരുന്നു. സാന്പത്തിക പ്രതിസന്ധി നിലനില്ക്കുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത് പുതിയ അംഗങ്ങളെ നിയമിക്കാനുള്ള സാധ്യത എത്രമാത്രമെന്നാണു ചോദ്യം.
തോമസ് വർഗീസ്
സാമ്പത്തിക പ്രതിസന്ധി; പിഎസ്സിയിൽ ഒഴിവു വരുന്ന അഞ്ച് അംഗങ്ങൾക്കു പകരം ആളെ നിയമിക്കുമോ ?
12:24 AM May 27, 2019 | Deepika.com